രാജ്യത്തിൻ്റെ ഭരണ നിർവഹണ സംവിധാനങ്ങളിൽ നിന്നും യുവജനങ്ങൾ പിന്മാറുന്നു; ജനാധിപത്യ ഭദ്രതയെ വർഗീയതയും പണാധിപത്യവും ഹൈജാക്കു ചെയ്യുമ്പോൾ യുവജനങ്ങളാണ് ഇതിനുള്ള മറുപടി നൽകേണ്ടതെന്നും എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ

അരുവിത്തുറ: രാജ്യത്തിൻ്റെ ഭരണ നിർവഹണ സംവിധാനങ്ങളിൽ നിന്നും യുവജനങ്ങൾ പിന്മാറുകയാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. രാഷ്ട്രീയത്തിലെ മോശം പ്രവണതകളിൽ യുവജനങ്ങൾ അസംതൃപ്‌തരാണ്.

ജനാധിപത്യ ഭദ്രതയെ വർഗീയതയും പണാധിപത്യവും ഹൈജാക്കു ചെയ്യുമ്പോൾ യുവജനങ്ങളാണ് ഇതിനുള്ള മറുപടിനൽ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് പൊളിറ്റിക്‌സ് വിഭാഗം സംഘടിപ്പിച്ച നാഷണൽ യൂത്ത് പാർലമെൻ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയുടെ നടപടിക്രമങ്ങളും, കീഴ്വഴക്കങ്ങളും അദ്ദേഹം വിശദീകരിച്ചു. 2025 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്ത അൽഫോസ അലക്സിനെ അദ്ദേഹം ആദരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു.

കോളജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ, അധ്യാപകരായ സിറിൾ സൈമൺ, അനിറ്റ് ടോം തുടങ്ങിയവർ സംസാരിച്ചു. പാർലമെൻ്റിലെ ചോദ്യോത്തര വേളയും സഭാ നടപടികളും ചർച്ചകളും വാകൗട്ടുമെല്ലാം മനോഹരമായി അവതരിപ്പിച്ച പാർലമെൻ്റ് സമ്മേളനത്തിൽ വിദ്യാഭ്യാസ ബില്ലും അടിയന്തര പ്രമേയങ്ങളും അവതരിപ്പിച്ചു.