Site icon Malayalam News Live

വാട്സാപ്പിൽ വരുന്ന ഇത്തരം സന്ദേശങ്ങൾ തുറന്നു നോക്കണ്ട, പണികിട്ടും, അമിത വേഗത്തിൽ വാഹനമോടിച്ചതിന് പിഴയടക്കണമെന്ന് നിർദേശം, ചെലാൻ നമ്പറും വാഹന നമ്പറുമെല്ലാം ഉണ്ട്; ലിങ്കിൽ ക്ലിക്ക് ചെയ്ത ബാങ്ക് ഉദ്യോഗസ്ഥക്ക് നഷ്ടമായത് നാൽപ്പത്തിയേഴായിരം രൂപ

കോഴിക്കോട്: മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജ സന്ദേശങ്ങളയച്ച് ആളുകളിൽ നിന്നും പണം തട്ടിയതായി പരാതി. മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വന്ന മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥക്ക് നഷ്ടമായത് അര ലക്ഷത്തോളം രൂപയാണ്.

ഇത്തരത്തിൽ നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നത്. അമിത വേഗത്തിൽ വാഹനമോടിച്ചതിന് പിഴയടക്കണമെന്ന് കാണിച്ചാണ് കോഴിക്കോട് ആർടിഒയുടെ പേരിൽ ബാങ്ക് ഉദ്യോഗസ്ഥക്ക് സന്ദേശമെത്തിയത്.

ചെലാൻ നമ്പറും വാഹന നമ്പറുമെല്ലാം ഉൾപ്പെടുന്ന സന്ദേശം എത്തിയത് വാട്‌സാപ്പിലാണ്. എപികെ ഫയലിനൊപ്പം വന്ന സന്ദേശം തുറന്നു നോക്കിയതേയുള്ളൂ. നാൽപ്പത്തിയേഴായിരം രൂപയാണ് നഷ്ടമായത്. മറ്റ് ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി വന്നെങ്കിലും പണമില്ലാതിരുന്നതിനാൽ നഷ്ടമുണ്ടായില്ല.

സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.

പണം തട്ടാനായി സെെബർ തട്ടിപ്പ് സംഘം സ്വീകരിക്കുന്ന പുതിയ രീതിയാണിത്. മോട്ടോവാഹന വകുപ്പിന്റെ പേരിൽ വരുന്ന എപികെ ലിങ്ക് തുറന്നാൽ ഉടൻ മൊബെെലിലെ വിവരങ്ങൾ മുഴുവൻ വിദൂരത്തുള്ള തട്ടിപ്പ് സംഘത്തിലേക്ക് എത്തും.

വെെകാതെ ബാങ്ക് അക്കൗണ്ടിലെ പണം ഇവർ ട്രാൻസഫർ ചെയ്യും. തട്ടിപ്പ് സംഘത്തിന്റെ വലയിൽ പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

നിയമലംഘനങ്ങൾക്ക് വാട്സാപ് വഴി മോട്ടോർ വാഹന വകുപ്പ് സന്ദേശമയക്കാറില്ല. വളരെ ചെറിയ സന്ദേശം മാത്രമാകും രജിസ്റ്റർ ചെയ്ത മൊബെെൽ നമ്പറിലേക്ക് അയക്കുക. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പേരിലാണ് പിഴയടക്കണമെന്ന് കാണിച്ചുള്ള വ്യാജ സന്ദേശം എത്തുന്നത്.

ഇതിൽ ചെലാൻ നമ്പറും ഉൾപ്പെട്ടിരിക്കും. സന്ദേശത്തിൽ സംശയം തോന്നിയാൽ ഉടൻ ഔദ്യോഗിക വെബ്സെെറ്റിൽ പരിശോധിക്കുകയോ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കുകയോ വേണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Exit mobile version