Site icon Malayalam News Live

ഗുരുവായൂരിലെ ശാന്തി മഠം വില്ല തട്ടിപ്പ്; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇവർ 35 ൽ അധികം കേസുകളിൽ കൂടി പ്രതിയാണ്

തൃശൂര്‍: ഗുരുവായൂരിലെ ശാന്തിമഠം വില്ല തട്ടിപ്പ് ഒരാള്‍ കൂടി അറസ്റ്റിൽ. ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രഞ്ജിഷയാണ് അറസ്റ്റിലായത്. ഗുരുവായൂരിൽ ശാന്തിമഠം വില്ല പ്രൊജക്റ്റ് എന്ന പേരിൽ വില്ലകൾ നിർമിച്ചു നൽകാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

35 ലധികം കേസുകളിൽ പ്രതിയാണ് രഞ്ജിഷ.വിചാരണക്ക് കോടതിയിൽ ഹാജരാകാതെ പൊലീസിനെയും കോടതിയെയും കബളിപ്പിച്ചു ഒളിവിൽ കഴിയുകയായിരുന്നു.  പാലക്കാട് കൊല്ലംകോട് നിന്നാണ് രഞ്ജിഷയെ പിടികൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒളിവിലായിരുന്ന ഇവരെ തൃശൂര്‍ സിറ്റി സ്ക്വാഡും ഗുരുവായൂര്‍ പൊലീസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശാന്തിമഠം വില്ല പ്രൊജക്റ്റ് എന്ന പേരിൽ വില്ലകൾ നിർമിച്ചു കൊടുക്കുന്ന പ്രൊജക്റ്റ് ആരംഭിക്കുകയും നിക്ഷേപരിൽ നിന്നും പണം വാങ്ങിയതിന് ശേഷം വില്ല നിർമ്മാണം പൂർത്തിയാക്കാതെ വഞ്ചിക്കുകയും ചെയ്തതിനെ തുടർന്ന് 2012 -2018 വർഷങ്ങളിൽ ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ  100 ലധികം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

അതിൽ 35 ലധികം കേസുകളിൽ രഞ്ജിഷ പ്രതിയായി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണക്ക് കോടതിയിൽ ഹാജരാകാതെ പൊലീസിനെയും കോടതിയെയും കബളിപ്പിച്ചു ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടി കൂടുന്നതിനായി കോടതി വാറന്‍റ് ഉത്തരവ് പുറപ്പെടുവിച്ചതോടെ പ്രത്യേക അന്വേഷണം രൂപീകരിച്ചു.

തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കേസിൽ മറ്റൊരു പ്രതിയായ രാകേഷ് മനുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version