തിരുവനന്തപുരം: ഇക്കൊല്ലത്തെ മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്നും വെർച്വല്‍ ക്യൂ മാത്രമായിരിക്കുമെന്നും വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.
വെർച്വല്‍ ക്യൂ ഒരുക്കുന്നത് സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും മാലയിട്ട് ദർശനത്തിനെത്തുന്ന ഒരു ഭക്തനും ഇത്തവണ ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
‘സ്പോട്ട് ബുക്കിംഗ് എൻട്രി പാസുമാത്രമാണ്. എന്നാല്‍ വെർച്വല്‍ ബുക്കിംഗ് ഭക്തരെ സംബന്ധിച്ച ആധികാരിക രേഖയാണ്. സ്പോട്ട് ബുക്കിംഗ് കൂടുന്നത് ഒട്ടും ആശാസ്യമല്ല. സ്‌പോട്ട് ബുക്കിംഗ് ഉണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വെർച്വല്‍ ക്യൂവിലേക്ക് വരുമോ?
ദേവസ്വം ബോർഡിന് ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഒരുപോലെ പ്രധാനമാണ്. വരുമാനം മാത്രമല്ല ചിന്തിക്കുന്നത്. പലവഴിയിലൂടെയും ഇപ്പോള്‍ അയ്യപ്പന്മാർ എത്തുന്നുണ്ട്. അവരുടെ ആധികാരിക രേഖ വേണം. വെർച്വല്‍ ക്യൂ ചെയ്യാത്ത ഭക്തരുടെ എണ്ണം കൂടുകയാണെങ്കില്‍ അപ്പോള്‍ സർക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കും. തീർത്ഥാടന കാലത്തേക്കുള്ള തൊണ്ണൂറുശതമാനം ജോലികളും തീർത്തിട്ടുണ്ട്’- പ്രസിഡന്റ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് ഇക്കൊല്ലം മണ്ഡല – മകരവിളക്ക് കാലത്ത് ദർശനത്തിന് ഓണ്‍ലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് തീരുമാനിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കാനും ചില സംഘടനകള്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
