Site icon Malayalam News Live

ഹൈക്കോടതി റിട്ട. ജസ്റ്റിസ് എസ് സിരിജഗന് വിട; സംസ്കാരം വൈകിട്ട് നാലിന്, പൊതുദർശനം കടവന്ത്രയിലെ ഫ്ലാറ്റിൽ

ഇന്നലെ അന്തരിച്ച റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് സിരിജഗന്‍റെ മൃതദേഹം ഇന്ന് രാവിലെ കടവന്ത്രയിലെ ഫ്ളാറ്റില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. വൈകിട്ട് നാലു മണിക്കാണ് രവിപുരം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. 2005 മുതല്‍ 2014 വരെ ഒമ്പത് വര്‍ഷക്കാലം ഹൈക്കോടതി ജഡ്ജിയായിരുന്നു സിരിജഗന്‍. സുപ്രധാനമായ ഒട്ടേറെ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുളള ന്യായാധിപനായിരുന്നു. വിരമിച്ച ശേഷം ദേശീയ നിയമ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും ശബരിമല ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. തെരുവു നായ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുളള നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷനായും ജസ്റ്റിസ് സിരിജഗന്‍ പ്രവര്‍ത്തിച്ചു. കൊല്ലം മയ്യനാട് സ്വദേശിയാണ് അദ്ദേഹം.

Exit mobile version