Site icon Malayalam News Live

മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് അനുമതി; അനുവാദം ജലവിഭവ വകുപ്പിന്റെ കർശന ഉപാധികളോടെ

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് അനുമതി നല്‍കിയത്. കര്‍ശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി നല്‍കി ഉത്തരവ് ഇറക്കിയത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തില്‍ എത്തിയ ബുധനാഴ്ച തന്നെയാണ് മുല്ലപ്പെരിയാര്‍ ഡാം അറ്റകുറ്റപ്പണിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കിയതും. ഉപാധികളോടെയാണ് അനുമതി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് അറ്റകുറ്റപ്പണികള്‍ക്കാണ് അനുമതി.

ഇടുക്കി എംഐ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെയോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളുടെയോ സാനിധ്യത്തില്‍ മാത്രമെ ജോലികള്‍ നടത്താവു. നിര്‍മ്മാണ സാമഗ്രികള്‍ മുന്‍കൂര്‍ അനുമതി വാങ്ങി, പകല്‍ സമയങ്ങളില്‍ മാത്രമേ കൊണ്ടുപോകാവു. ചെക്ക് പോസ്റ്റുകളില്‍ പരിശോധന ഉണ്ടാകും. അനുമതി നല്‍കാത്ത ഒരു നിര്‍മ്മാണവും അനുവദിക്കില്ല. വന നിയമം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമെ അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കു എന്നായിരുന്നു കേരള സര്‍ക്കാരിന്റെ ആദ്യ നിലപാട്. നിര്‍മ്മാണ സാമഗ്രികളുമായി എത്തിയ തമിഴ്‌നാട് വാഹനം കേരളം തടഞ്ഞതും വിവാദമായിരുന്നു. പിന്നലെ കഴിഞ്ഞ 6 ആം തീയതി തമിഴ്‌നാട് അപേക്ഷ നല്‍കി. ഈ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്.

Exit mobile version