Site icon Malayalam News Live

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികൾക്ക് 75 വര്‍ഷം തടവ്

ചാരുംമൂട്: ആലപ്പുഴയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് 75 വർഷം തടവും 47,5000 രൂപ വീതം പിഴയും വിധിച്ചു.

പാലമേല്‍ ഉളവക്കാട് മുറിയില്‍ വന്മേലില്‍ വീട്ടില്‍ അനന്തു (23), നൂറനാട് പുലിമേല്‍ കമ്പിളിവിളയില്‍ വീട്ടില്‍ അമല്‍ കുമാർ (21)എന്നിവർക്കാണ് ശിക്ഷ. ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജി ആർ സുരേഷ് കുമാറാണ് വിധി പറഞ്ഞത്. പ്രതികള്‍ ചേർന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നൂറനാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

 

അതേസമയം, ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മുണ്ടക്കല്‍ സ്വദേശി അരവിന്ദാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൂയപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

 

മാസങ്ങള്‍ക്ക് മുമ്പ് ഒരു വിവാഹ സല്‍ക്കാരത്തിനിടെയാണ് അരവിന്ദ് പെണ്‍കുട്ടിയെ ആദ്യമായി കണ്ടത്. തുടർന്ന് ഇൻസ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. ഇൻസ്റ്റാഗ്രാമിലൂടെ നിരന്തരം മെസേജ് അയച്ച്‌ പെണ്‍കുട്ടിയുമായി പ്രതി ബന്ധം സ്ഥാപിച്ചു. പിന്നാലെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. നിരന്തരമായുള്ള പീഡനത്തിന് ശേഷം പ്രതി മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇതിന്റെ മനോവിഷമത്തിലായ പെണ്‍കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞു.

 

പിന്നാലെ വിവരങ്ങള്‍ ചോദിച്ച്‌ മനസിലാക്കി. ശേഷം പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അന്വേഷണത്തില്‍ മുണ്ടക്കല്‍ പാപനാശം സ്വദേശി ചന്തു എന്ന് വിളിക്കുന്ന അരവിന്ദിനെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അരവിന്ദിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Exit mobile version