ഞങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞു, അറസ്റ്റ് മാത്രം പോരാ, തൊണ്ടിമുതലും കണ്ടെത്തണം; രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് രമേശ് ചെന്നിത്തല. വലിയൊരു കൊള്ളയാണ് ശബരിമലയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നും സ്വര്‍ണം വളരെ ആസൂത്രിതമായാണ് വിദേശത്തേക്ക് കടത്തിയിട്ടുള്ളത്, അതില്‍ ഒരു സംശയവും വേണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ആളുകളെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ലല്ലോ? തൊണ്ടിമുതല്‍ കണ്ടെത്തണ്ടേ? തൊണ്ടി മുതല്‍ എവിടെ? അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലേക്ക് പുരാവസ്തുവായിത് കടത്തിയാല്‍ കോടാനുകോടി ഇവിടെ ലാഭം കിട്ടുമെന്ന് ഉറപ്പുള്ള ആളുകളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ഒരു വിദേശ മലയാളി കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ എസ്‌ഐടിയുടെ മുമ്പില് ചെന്ന് പറയാമെന്ന് കരുതിയത്. കൂടുതല്‍ അന്വേഷണം അനിവാര്യമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

അയ്യപ്പന്റെ മുതല്‍ അടിച്ചുകൊണ്ട് പോയവര്‍ നിയമത്തിന്റെ മുമ്പില്‍ വന്നേ മതിയാകൂ. അതിനു വേണ്ടിയുയുള്ള പോരാട്ടം ഞങ്ങള്‍ തുടരും.ഇതിനേക്കാള്‍ വലിയ ഉന്നതന്മാര്‍ ഇനിയും നിയമത്തിന്റെ മുന്‍പില്‍ വരേണ്ടിയിരിക്കുന്നു എന്നതാണ് സത്യം. ആര് വിചാരിച്ചാലും അവരെയൊന്നും സഹായിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.