പത്തനംതിട്ട: കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയില്‍ നാളെയും മറ്റന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രാ നിരോധനം ഏർപ്പെടുത്തി.
മലയോര മേഖലയിലാണ് രാത്രി യാത്രയില്‍ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ മുതല്‍ മേയ് 23വരെ രാത്രി ഏഴുമണിക്കുശേഷം മലയോര മേഖലകളില്‍ യാത്ര ചെയ്യാൻ പാടില്ലെന്നാണ് അധികൃതരുടെ നിർദേശം.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തില്‍ ഗവി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിലും നിരോധനമുണ്ട്. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്. അതിതീവ്ര മഴ മുന്നില്‍ക്കണ്ട് എല്ലാ താലൂക്കുകളിലും ക്യാമ്ബുകള്‍ സജ്ജമാക്കിയെന്നും ജില്ലാ കളക്ടർ അറിയിക്കുന്നു.
റാന്നി, കോന്നി മേഖലകളില്‍ ആവശ്യമുണ്ടെങ്കില്‍ ആളുകളെ ഒഴിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
പത്തനംതിട്ടയ്ക്ക് പുറമെ കോട്ടയം, ഇടുക്കി ജില്ലകളിലും നാളെയും മറ്റെന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ടും നിലനില്‍ക്കുന്നു.
