തിരുവനന്തപുരം: ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സൈബർ സംഘത്തിനുമെതിരെ പരാതികളുമായി അതിജീവിത.
പ്രിയങ്ക ഗാന്ധി, ദീപാ ദാസ് മുൻഷി, അൽക്ക ലാംബ, ജെബി മേത്തര്‍ എന്നിവർക്ക് ഇ-മെയിൽ വഴിയാണ് രാഹുലിനെതിരെ പരാതിപ്പെട്ട മൂന്നാമത്തെ അതിജീവിത പരാതി നല്‍കിയത്.
കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെ, രാഹുലിന്‍റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ ഫെനി നൈനാൻ ഉൾപ്പെടെയുള്ളവർ തന്നെ വ്യക്തിഹത്യ ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് അതിജീവിത ആരോപിക്കുന്നു.
കേസ് കോടതിയിലായിരിക്കെ, സമ്മതമില്ലാതെ സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു. ഇത് ഇരകളെ മാനസികമായി തകർക്കാനും കേസിനെ അട്ടിമറിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണെന്ന് പരാതിയിൽ പറയുന്നു.
കോൺഗ്രസ് നേതൃത്വം രാഹുലിനെതിരെ പ്രതീകാത്മക നടപടി മാത്രമാണ് സ്വീകരിച്ചത്. ഇപ്പോഴും പാർട്ടി അനുഭാവികളായ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പ്രതിക്ക് അനുകൂലമായ പ്രചരണങ്ങൾ നടക്കുന്നുണ്ട്.
വ്യാജ വോട്ടർ ഐഡി കേസിൽ പ്രതിയായ ഫെനി നൈനാൻ, അതിജീവിതമാരെ മോശക്കാരായി ചിത്രീകരിക്കാനും അവരെ നിശബ്‍ദരാക്കാനും നേതൃത്വം നൽകുന്നുവെന്നാണ് പരാതിക്കാരി പറയുന്നത്.
രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന തെറ്റായ സന്ദേശമാണ് ഈ സംഭവങ്ങൾ സമൂഹത്തിന് നൽകുന്നത്. ഇതിലൂടെ വരാനിരിക്കുന്ന തലമുറയുടെ പോലും സുരക്ഷിതത്വം ഇല്ലാതാകുകയാണെന്ന് അതിജീവിത പറഞ്ഞു.
