Site icon Malayalam News Live

ഇനി മൂന്നു രാഹുൽ മാങ്കൂട്ടത്തിൽ എസ്ഐടി കസ്റ്റഡിയിൽ; ജാമ്യാപേക്ഷ 16ന് പരിഗണിക്കും

മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. 15ആം തീയതി വൈകിട്ട് കോടതിയില്‍ ഹാജരാക്കണം. 16ന് ജാമ്യാപേക്ഷ പരിഗണിക്കും. കേസ് രാഷ്ട്രീയപ്രേരിതം എന്നാണ് രാഹുലിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും രാഹുലിന്റെ അഭിഭാഷകര്‍ വാദിച്ചു. രാഹുലിനെ പാലക്കാട് എത്തിച്ച് തെളിവെടുക്കും. കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്. മൊഴിയെടുത്താല്‍ മൂന്ന് ദിവസത്തിനകം ഒപ്പിടണമെന്നത് പാലിച്ചില്ല. അറസ്റ്റ് ചെയ്തപ്പോള്‍ കേസിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയിച്ചില്ല. ചട്ടം ലംഘിച്ചാണ് പരാതി സ്വീകരിച്ചത്. ഭരണഘടനാവകാശ ലംഘനമുണ്ടായി. സാക്ഷികള്‍ വേണമെന്ന മിനിമം കാര്യങ്ങള്‍ പോലും പാലിച്ചില്ലെന്നും വാദമുയര്‍ന്നു.

മൂന്നാം കേസ് മെനഞ്ഞെടുത്ത കഥയെന്ന് രാഹുല്‍ പറഞ്ഞു. കണ്ടെടുക്കാന്‍ തെളിവുകള്‍ പോലുമില്ല. അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ അത്യാവശ്യ സമയം കസ്റ്റഡിയില്‍ വച്ചിട്ടുണ്ടെന്നും വാദമുയര്‍ത്തി. കസ്റ്റഡിയില്‍ കിട്ടിയാല്‍ ബലാത്സംഗം നടന്ന തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് രാഹുലിനെ തെളിവെടുക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പ്രതിഭാഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് റിപ്പോര്‍ട്ട് കിട്ടിയശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. കൃത്യം നടന്ന ഹോട്ടലിലും രാഹുലിന്റെ ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ ഞായറാഴ്ച ആറുമണിക്കൂറിലധികം ചോദ്യം ചെയ്‌തെങ്കിലും രാഹുല്‍ പൂര്‍ണമായി സഹകരിച്ചിരുന്നില്ല.

Exit mobile version