ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്ന കാര്യത്തിൽ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും. രാഹുലിനെ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി ഇന്ന് നിയമസഭയുടെ പ്രിവിലജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കും. പ്രതിപക്ഷത്തു നിന്നും രണ്ട് അംഗങ്ങളാണ് എത്തിക്‌സ് കമ്മിറ്റിയിലുള്ളത്. കോണ്‍ഗ്രസില്‍ നിന്നും റോജി എം ജോണും മുസ്ലീം ലീഗില്‍ നിന്നും യുഎ ലത്തീഫുമാണ് കമ്മിറ്റിയിലുള്ളത്. രാഹുലിനെ എംഎല്‍എ സ്ഥാനത്തു നിന്ന് നീക്കുന്നതില്‍ കമ്മിറ്റിയില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ സംബന്ധിച്ച് യുഡിഎഫ് പാര്‍ലമെന്റ് യോഗത്തില്‍ നിര്‍ണായ ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.
നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന രാഹുലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ഡികെ മുരളി പരാതിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ അയോഗ്യനാക്കാമെന്ന വ്യവസ്ഥയെക്കുറിച്ച് സഭയുടെ പെരുമാറ്റച്ചട്ടത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സാധ്യതയെ മുന്‍നിര്‍ത്തിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുക. സംസ്ഥാന നിയമസഭയില്‍ ബജറ്റില്‍ മേലുള്ള പൊതു ചര്‍ച്ച ഇന്ന് നിയമസഭയില്‍ തുടങ്ങും. ബജറ്റില്‍ അവഗണിക്കപ്പെട്ട മേഖലകളെ സംബന്ധിച്ചും ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങളെ സംബന്ധിച്ചും ചര്‍ച്ചയില്‍ അഭിപ്രായമുയരും. മൂന്നുദിവസം നീളുന്ന ചര്‍ച്ചയ്ക്ക് ധനമന്ത്രി ബുധനാഴ്ച മറുപടി നല്‍കും. ചര്‍ച്ചയ്ക്ക് മറുപടി നല്‍കുമ്പോള്‍ ബജറ്റില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് സാധ്യതയുണ്ട്. കെട്ടിട നിര്‍മ്മാണ ഫീസ് വര്‍ദ്ധനവ് പിന്‍വലിച്ചത് സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കലും ഇന്ന് നിയമസഭയുടെ പരിഗണനയ്ക്ക് വരും.
