Site icon Malayalam News Live

പുതുപ്പള്ളി ആർക്കൊപ്പം…! വോട്ടെടുപ്പ് പുരോഗമിക്കുന്നു; മിക്ക ബൂത്തുകളിലും നീണ്ട ക്യൂ; ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ്; ആവേശത്തോടെ വോട്ടർമാർ…

സ്വന്തം ലേഖിക

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വോട്ട് രേഖപ്പെടുത്തി.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 12.5% ശതമാനം പോളിംഗാണ് നടന്നത്.

മിക്ക ബൂത്തുകളിലും നീണ്ട ക്യൂവാണുള്ളത്. അതേസമയം, അയര്‍ക്കുന്നം സര്‍ക്കാര്‍ എല്‍ പി സ്കൂളിലെ പത്താം നമ്ബര്‍ ബൂത്തില്‍ വോട്ടെടുപ്പ് അര മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. യന്ത്രത്തകരാര്‍ മൂലമാണ് പത്താം നമ്ബര്‍ ബൂത്തില്‍ വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിയത്.

വാകത്താനെ ജിഎല്‍ പി സ്കൂളിലെ 163-ാം നമ്ബര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രവും തകരാറിലായിരുന്നു. ഉടന്‍ തന്നെ പുതിയ യന്ത്രം എത്തിച്ച്‌ പ്രശ്നം പരിഹരിക്കുകയും ചെയ്തു.

12926 പേരാണ് മണ്ഡലത്തില്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. 7183 പുരുഷന്മാരും 5743 സ്ത്രീകളും ഇതുവരെ വോട്ട് രേഖപ്പെടുത്തി.

ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ ആകെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി ജനവിധി തേടുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.

182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികള്‍ കളക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം അറിയാം.

Exit mobile version