Site icon Malayalam News Live

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ല; വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ആവശ്യമായ പെട്രോളും ഡീസലും ലഭ്യമാണ്.

റിഫൈനറികള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നു. എല്‍പിജി വിതരണം സാധാരണ നിലയില്‍ മുന്നോട്ടു പോകുന്നെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അന്തര്‍ മന്ത്രാലയ വാര്‍ത്താസമ്മേളനത്തില്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ വ്യക്തമാക്കി.

പ്രകൃതിവാതക ശൃംഖല വിപുലീകരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും എല്‍പിജി കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ നടത്തുകയും രണ്ടായിരത്തോളം സിലിണ്ടറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. എണ്ണ കമ്പനികളുടെ ഭാഗത്തുനിന്നും നടപടികള്‍ പുരോഗമിക്കുന്നു. രാജ്യത്തിന്റെ പക്കല്‍ ആവശ്യമായ അളവില്‍ ഇന്ധനം ലഭ്യമാണ് – സുജാത ശര്‍മ അറിയിച്ചു. പരിഭ്രാന്തരായി ഇന്ധനവും എല്‍പിജിയും വാങ്ങേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.

തുറമുഖങ്ങളുടെ പ്രവര്‍ത്തനം സുഖവുമായി മുന്നോട്ട് പോകുന്നുവെന്ന് ഷിപ്പിങ് മന്ത്രാലയം അറിയിച്ചു.

 

ഇറാനില്‍നിന്ന് അര്‍മേനിയ, അസര്‍ബൈജന്‍ വഴി 1,043 ഇന്ത്യക്കാര്‍ രാജ്യത്തെത്തിയെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. മാര്‍ച്ച്‌ 18ന് റിയാദില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹം രാജ്യത്ത് എത്തിച്ചുവെന്നും അറിയിച്ചിട്ടുണ്ട്.

 

അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ഒരു തരത്തിലും ഭാഗമല്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലും വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ ആഘാതം എല്ലാവരെയും ബാധിക്കുന്നുവെന്നും ഈ സമയത്താണ് നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

 

Exit mobile version