ഇസ്രയേലിനെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ മഹത്തായ സഖ്യകക്ഷിയാണ് ഇസ്രയേൽ എന്ന് തെളിയിക്കപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു. സംഘർഷങ്ങളുടെയും പോരാട്ടങ്ങളുടെയും സമയത്ത് തനിനിറം കാട്ടിയ മറ്റു പലരെയും പോലെയല്ല ഇസ്രയേൽ. ഇസ്രയേലിന് ശക്തമായി പോരാടാനും എങ്ങനെ വിജയിക്കാമെന്ന് അറിയാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ലെബനോണിൽ ബോംബാക്രമണം നടത്തുന്നതിൽ നിന്നും ഇന്നലെ ട്രംപ് ഇസ്രയേലിനെ വിലക്കിയതായി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിനുശേഷവും ലെബനോണിലേക്ക് ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.
അതേസമയം ലോകം നിഷ്ഠൂരരായവരാൽ നശിപ്പിക്കപ്പെടുന്നുവെന്ന് മാർപാപ്പ തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ രണ്ടാഴ്ച മുമ്പ് തയാറാക്കിയതായിരുന്നു പ്രസംഗമെന്നും ട്രംപിനെ ലക്ഷ്യം വച്ചല്ല അതെന്നും മാർപാപ്പ സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ നീളും. ഇരു രാജ്യങ്ങളും തമ്മിൽ ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കിയശേഷം മാത്രമേ ചർച്ചയുള്ളുവെന്ന് ഇറാൻ അറിയിച്ചു. ഇറാൻ വെനസ്വേല അല്ലെന്നും ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്ക മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു.
