‘ചിലരുടെ പടിയിറക്കത്തിൽ സമൂഹം ആശ്വസിക്കും’; വിരമിക്കല്‍ ദിനത്തില്‍ എ ജയതിലകിനെതിരെ കുറിപ്പുമായി എൻ പ്രശാന്ത്

തിരുവനന്തപുരം : വിരമിക്കല്‍ ദിനത്തില്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ എന്‍ പ്രശാന്ത് ഐഎഎസ്. ചിലര്‍ അന്തസോടെ പടിയിറങ്ങും, മറ്റുചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണുമെന്നുമാണ് പ്രശാന്തിന്റെ കുറിപ്പ്. ഇക്കൂട്ടര്‍ ഒരു പൊതുസേവകന്‍ ഒരിക്കലും എന്തായിത്തീരരുത് എന്നതിന്റെ ഉദാഹരണമായിട്ടായിരിക്കും ചരിത്രത്തില്‍ അവശേഷിക്കുക. കാലത്തിന്റെ വിചാരണയില്‍ നിന്നും ആര്‍ക്കും ഒളിച്ചോടാനാകില്ലെന്നും പിഎസ് പ്രശാന്ത് രൂക്ഷമായി വിമര്‍ശിച്ചു.

അധികാരക്കസേരകള്‍ താല്‍ക്കാലിക താവളങ്ങള്‍ മാത്രമാണെന്ന സത്യം ഓര്‍ക്കാതെ പോകരുത്. അഞ്ചോ പത്തോ കൊല്ലം ഭരണത്തിന്റെ ചെങ്കോല്‍ കയ്യിലിരിക്കുമ്പോള്‍ താന്‍ തന്നെയാണ് ഈ നാടിന്റെ അധിപനെന്ന് അഹങ്കരിക്കുന്ന രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ്, മുപ്പതുകൊല്ലം അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ ഫയലുകള്‍ക്ക് മുകളില്‍ വിധി കുറിച്ച ഉദ്യോഗസ്ഥമേധാവികളുടെ മതിഭ്രമം എന്നും എൻ പ്രശാന്ത് വിമർശിച്ചു.

യാത്രയയപ്പ് ചടങ്ങുകളും, തൊണ്ടയിടറി വായിക്കുന്ന മംഗളപത്രങ്ങളും കപടമായ ആചാരങ്ങള്‍ മാത്രമാണ്. പണത്തോടുള്ള ആര്‍ത്തിയേക്കാള്‍ ഭയാനകമാണ് എല്ലാം എന്റെ കൈപ്പിടിയിലൊതുക്കണമെന്ന ഈ അധികാരഭ്രമം എന്നും പ്രശാന്ത് കുറിച്ചു. ചീഫ് സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങ് ഇന്ന് സെക്രട്ടറിയേറ്റില്‍ നടക്കാനിരിക്കെ ആണ് ഫേസ്ബുക്ക് പോസ്റ്റ്.