എരുമലി: ശബരിമലയില്‍ പതിനെട്ടാംപടിയില്‍ കയറുന്ന സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങള് ഉപയോഗിക്കണമെന്ന് പൊലീസ് നിർദ്ദേശം നല്കി.
പടികളുടെ ഇരുവശത്തും നില്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്തരെ കയറാൻ സഹായിക്കുന്നതിന് ഇത് എളുപ്പമാക്കുമെന്നും പൊലീസ് അറിയിച്ചു. സന്നിധാനം സ്പെഷ്യല്‍ ഓഫീസർ പി ബാലകൃഷ്ണൻ നായരാണ് ഇക്കാര്യം അറിയിച്ചത്. പതിനെട്ടാംപടിക്ക് താഴെ മെഗാഫോണിലൂടെ നിർദ്ദേശം നല്കുന്ന പദ്ധതിയും ഉദ്ഘാടനം ചെയ്തു.
പതിനെട്ടാം പടികള്‍ക്ക് താഴെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരും റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഇടയ്ക്കിടെ നിർദ്ദേശങ്ങള്‍ നല്‍കും.
ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍, പതിനെട്ടാം പടി, സോപാനം, അയ്യപ്പ ക്ഷേത്രത്തിലെ നടുമുറ്റം, മാളികപ്പുറം ക്ഷേത്രപരിസരം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണുകളും മറ്റ് ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും വീഡിയോ റെക്കോർഡ് ചെയ്യുന്നതും പൊലീസ് കർശനമായി നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
