തിരുവനന്തപുരം: ശബരിമലകൊള്ളയിൽ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല, അക്കാര്യം ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്വാഭാവിക ജാമ്യം കിട്ടുന്നതിന് പിന്നില്‍ സർക്കാരാണെന്ന് യുഡിഎഫും ബിജെപിയും പ്രചരിപ്പിക്കുന്നു. നിരവധി കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട് എന്ന് കോടതി പറഞ്ഞു.
ശിക്ഷ ഉറപ്പുവരുത്തുന്നതിന് നല്ല രീതിയിലുള്ള അന്വേഷണമാണ് ആവശ്യം. കൂടുതല്‍ സമയമെടുത്ത് നല്ല രീതിയിലുള്ള അന്വേഷണം നടത്തും. അന്വേഷണ സംഘവുമായി സർക്കാരോ സർക്കാരുമായി ബന്ധപ്പെട്ട ആരെങ്കിലുമോ ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം നടത്തുന്നില്ല. എല്ലാം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ശബരിമല സ്വർണക്കൊള്ള വിഷയം നിയമസഭയില്‍ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടാൻ പ്രതിപക്ഷം തയ്യാറല്ല. ചർച്ചചെയ്താല്‍ ഒരുപാട് വസ്തുതകള്‍ അവരുടെ മുൻപിലേക്ക് വരും. നുണ പ്രചരിപ്പിക്കുമ്പോള്‍ ആ പ്രയാസം അവർക്ക് ഉണ്ടാകില്ല. പോറ്റിയെക്കുറിച്ച് വലിയ പ്രചരണം നടക്കുന്നു.
പോറ്റിയെ കേറ്റിയത് എല്‍ഡിഎഫ് ആണ് എന്ന് പ്രചരിപ്പിക്കുന്നു. 2004 ലാണ് പോറ്റി ശബരിമലയില്‍ കയറിയത്. അന്ന് ആരായിരുന്നു ദേവസ്വം മന്ത്രി. അന്നുമുതലാണ് പോറ്റിക്ക് എല്ലാ കളികളും കളിക്കാനുള്ള അവസരം ഒരുങ്ങിയത്.
ഇതെല്ലാം വിഷമമുണ്ടാക്കുന്ന വസ്തുതകളായ കാര്യങ്ങള്‍ ആയതുകൊണ്ട് പുറത്തു വരാതിരിക്കുകയാണ്. അതുകൊണ്ടാണ് യുഡിഎഫ് ചർച്ചയില്‍ നിന്ന് ഒളിച്ചോടുന്ന സമീപനം സ്വീകരിക്കുന്നത്. പോറ്റിയെ എല്‍ഡിഎഫ് സംരക്ഷിക്കുന്നു എന്ന് പറഞ്ഞാല്‍ അതിന് എന്തെങ്കിലും വസ്തുതയുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു കാര്യത്തില്‍ ഇപ്പോള്‍ ആശ്വാസമുണ്ട്. ഇനി വീണ്ടും ഏലസ്സ് എടുത്ത് സോണിയ ഗാന്ധിയുടെ അടുത്തേക്ക് പോകാൻ പോറ്റിക്ക് കഴിയില്ല എന്ന് ആശ്വാസം കോണ്‍ഗ്രസിന് ഉണ്ട്.
പലരും സോണിയ ഗാന്ധിയുടെ വീടിന് മുന്നില്‍ പോയി മുഖം കാണിക്കാൻ കഴിയാതെ തിരിച്ചു വരേണ്ടി വന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. അതിനിടയാണ് ഈ ജില്ലയില്‍ നിന്നുള്ള രണ്ട് ജനപ്രതിനിധികള്‍ പോറ്റിയെ കൊണ്ട് സോണിയ ഗാന്ധിയുടെ വീട്ടില്‍ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
