Site icon Malayalam News Live

ഒറ്റച്ചാട്ടത്തിന് കോൺഗ്രസുകാർ ബിജെപിയിൽ; മറ്റത്തൂർ കൂറുമാറ്റത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച മുഴുവൻ അംഗങ്ങളും കൂറുമാറി. മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അങ്ങെടുത്തെന്നും അദ്ദേഹം പരിഹാസിച്ചു. അരുണചൽ പ്രദേശിലും ഗോവയിലും നടന്ന കൂറുമാറ്റത്തിൻെറ കേരളാ മോഡലാണ് മറ്റത്തൂരിലേതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നില്‍ക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാന്‍ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വയം വില്‍ക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങള്‍ക്ക് വളമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മറ്റത്തൂരില്‍ ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം യുഡിഎഫ് വിമതപക്ഷം നേടുകയായിരുന്നു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കലിനെ പഞ്ചായത്ത് പ്രസിഡന്റായി പിന്തുണക്കുകയായിരുന്നു. കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തില്‍ നിന്നും വിജയിച്ച എട്ട് കോണ്‍ഗ്രസ് വാര്‍ഡ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

Exit mobile version