Site icon Malayalam News Live

സമീപ രാജ്യങ്ങളേക്കാള്‍ കുറവ് ഇന്ത്യയില്‍’; ഇന്ധന വില വര്‍ധനയില്‍ ന്യായീകരണവുമായി കേന്ദ്രം

ഡൽഹി: രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വില വർധനയില്‍ വീണ്ടും ന്യായീകരണവുമായി പെട്രോളിയം മന്ത്രാലയം.

 

അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ധന വില കുറവ് ഇന്ത്യയിലാണെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ന്യായീകരണം.

 

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ വലിയ രീതിയിലുള്ള വിലക്കയറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളെ ഇതിന്റെ പൂർണ്ണമായ ആഘാതത്തില്‍ നിന്ന് സംരക്ഷിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അവകാശപ്പെടുന്നു.

 

ഉപഭോക്താക്കള്‍ക്ക് സബ്സിഡി പരിരക്ഷ തുടരുമെന്നും നിലവില്‍ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം.

 

മറ്റ് പല വികസ്വര-വികസിത രാജ്യങ്ങളെക്കാളും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ പാചകവാതകവും ഇന്ധനവും ലഭ്യമാകുന്നതെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യയില്‍ ഒരു സിലിണ്ടറിന് ഈടാക്കുന്ന തുകയേക്കാള്‍ ഉയർന്ന നിരക്കാണ് പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ സമീപ രാജ്യങ്ങളില്‍ നിലവിലുള്ളതെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

 

ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ രാജ്യത്തെ സംഭരണവും വിതരണ ശൃംഖലയും പൂർണ്ണമായും തൃപ്തികരമാണ്.

 

ആഗോളതലത്തില്‍ വിതരണ തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ഇന്ത്യയിലെ ആവശ്യങ്ങള്‍ നിറവേറ്റാൻ ആവശ്യമായ ഇന്ധനശേഖരം ലഭ്യമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Exit mobile version