Site icon Malayalam News Live

ആറന്മുള സത്രക്കടവില്‍ രണ്ടാഴ്ച പഴകിയ മൃതദേഹം കണ്ടെത്തി; മൃതദേഹം 17 ദിവസം മുൻപ് പത്തനംതിട്ടയിൽ നിന്നും കാണാതായ യുവാവിന്റെതെന്ന് സംശയം; അന്വേഷണം ആരംഭിച്ച്‌ പോലീസ്

പത്തനംതിട്ട: ആറന്മുള സത്രക്കടവിന് സമീപം രണ്ടാഴ്ചയോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തി.

പത്തനംതിട്ട വടശേരിക്കര തലച്ചിറ സ്വദേശിയായ സംഗീത് സജിയുടേതാണ് മൃതദേഹമെന്നാണ് നിഗമനം. 17 ദിവസം മുൻപ് സംഗീതിനെ കാണാനില്ലെന്ന് മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

മൃതദേഹത്തിലെ വസ്ത്രങ്ങളും വാച്ചും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഒക്ടോബര്‍ ഒന്നിന് സുഹൃത്ത് പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ കയറിപ്പോയ സംഗീത് രാത്രി വൈകിയും തിരികെ വന്നിരുന്നില്ല. പ്രദീപും സംഗീതും വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തിരുന്നില്ല. ഇടത്തറയില്‍ സാധനം വാങ്ങാൻ ഓട്ടോ നിര്‍ത്തിയിരുന്നെന്നും പിന്നീട് സംഗീതിനെ കണ്ടില്ലെന്നും പ്രദീപ് പൊലീസിന് മൊഴി നല്‍കി.

ഇടത്തറക്കടുത്ത് തോട്ടില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന പ്രദീപിന്റെ മൊഴി പ്രകാരം പൊലീസ് ഇവിടെ തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. പ്രദീപ് മകനെ അപായപ്പെടുത്തിയെന്നാണ് സംഗീതിന്റെ ബന്ധുക്കളുടെ സംശയം.

പക്ഷെ സംഗീത് എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്ന് ഉറപ്പിച്ചുപറയുകയാണ് പ്രദീപ്. വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ സംഗീത് ഇടയ്ക്ക് പങ്കുവച്ചിരുന്നെന്നും പ്രദീപ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഇന്ന് കണ്ടെത്തിയ മൃതദേഹം സംഗീതിന്റെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കള്‍ വസ്ത്രവും വാച്ചും തിരിച്ചറിഞ്ഞെങ്കിലും വിശദമായ പരിശോധനകള്‍ ആവശ്യമാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version