Site icon Malayalam News Live

കോട്ടയം പള്ളിക്കത്തോട് ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; കേസിൽ യുവാവ് അറസ്റ്റിൽ

പള്ളിക്കത്തോട്: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷണങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂർ നമ്പ്യാർപാടം ഭാഗത്ത് താന്നിക്കപ്പള്ളി വീട്ടിൽ ഷംസിഖ് റഷീദ് (23) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

വാഴൂർ സ്വദേശിയായ യുവാവിന് ഓൺലൈൻ ജോലിയിൽ നിന്നും ദിവസം 8000 രൂപ സമ്പാദിക്കാമെന്ന് പറഞ്ഞ് ഇയാളുടെ മൊബൈലിലേക്ക് വാട്സ്ആപ്പ് സന്ദേശം വരികയും, ഇവർ പറഞ്ഞതിൽ പ്രകാരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും തുടർന്ന് ഇയാളിൽ നിന്നും പലതവണകളായി ഒരു ലക്ഷത്തി എൺപതിനായിരത്തോളം രൂപ നഷ്ടപ്പെടുകയുമായിരുന്നു.

പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാളിൽ നിന്നും നഷ്ടപ്പെട്ട പണം ഷംസിഖിന്റെ അക്കൗണ്ടിൽ ചെന്നതായി കണ്ടെത്തുകയും, തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ മനോജ് കെ.എൻ, സി.പി.ഓ മാരായ സുഭാഷ്, മധു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Exit mobile version