പാലാ: ഇനി പാലാ നഗരത്തില്‍ തോന്നിയപോലുള്ള വാഹനപാർക്കിംഗ് നടക്കില്ല.
അവിടെയും ഇവിടെയും കൊണ്ടുപോയി മണിക്കൂറുകളോളം വാഹനം പാർക്ക് ചെയ്യാമെന്ന് വച്ചാല്‍ തിരികെ വരുമ്പോള്‍ കനത്ത ഫൈൻ കിട്ടും.
കുരിശുപള്ളികവല മുതല്‍ ളാലം പാലം ജംഗ്ഷൻ വരെ പാർക്കിംഗ് ഇനി റോഡിന് ഇടതുവശത്തുമാത്രമേ പറ്റൂ.
ഗതാഗത ഉപദേശക സമിതിയുടെ തീരുമാനം കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണിത്.
ചെയർമാൻ ഷാജു വി. തുരുത്തൻ, ആർ.ഡി.ഒ. കെ.പി. ദീപ, ഡി.വൈ.എസ്.പി. കെ. സദൻ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇന്നലെ മുതല്‍ പാർക്കിംഗ് സംവിധാനങ്ങള്‍ പുനഃക്രമീകരിച്ചത്.
ചെയർമാൻ ഷാജു വി. തുരുത്തൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, മുനിസിപ്പല്‍ കൗണ്‍സിലർ തോമസ് പീറ്റർ, പാലാ ട്രാഫിക് എസ്.ഐ. ബി. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ തന്നെ വിവിധ കേന്ദ്രങ്ങളില്‍ നോ പാർക്കിംഗ് ബോർഡുകള്‍ സ്ഥാപിച്ചു.
ക്രമീകരണങ്ങള്‍ ഇങ്ങനെ
കുരിശുപള്ളി കവല മുതല്‍ മഹാറാണി കവല വരെ ഇനി മുതല്‍ ഇടത് വശം മാത്രം പാർക്കിംഗ്. കുരിശുപള്ളി കവലയില്‍ നിന്ന് സെന്റ് മേരിസ് സ്‌കൂള്‍ റോഡിലും സിവില്‍ സ്റ്റേഷൻ ഭാഗം വരെയും ഇടത് വശം മാത്രം പാർക്കിംഗ്. ജനറല്‍ ആശുപത്രി റോഡില്‍ പാർക്കിംഗ് കർശനമായി നിരോധിച്ചു. ഇവിടെ കനത്ത പിഴയാണ് ചുമത്തുന്നത്. അതുകൊണ്ടുതന്നെ പാർക്കിംഗ് കുറഞ്ഞിട്ടുണ്ട്.
ടൗണ്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ മറ്റു വാഹനങ്ങള്‍ കയറുന്നത് കർശനമായി തടഞ്ഞിട്ടുണ്ട്. ഇത് ലംഘിച്ചാല്‍ പിഴ ഈടാക്കും.
നടപ്പാതകളില്‍ ഇരുചക്ര വാഹനങ്ങള്‍ വച്ചിട്ട് പോകുന്നവർ ഇനി മുതല്‍ സൂക്ഷിക്കുക. വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പിഴയൊടുക്കി വാങ്ങേണ്ടതായി വരും. പല ദിവസങ്ങളിലും നടപ്പാതകള്‍ ഇരുചക്ര വാഹനങ്ങള്‍ കയ്യേറുന്നതു മൂലം കാല്‍നടക്കാർക്ക് യാത്രാതടസം നേരിട്ടിരുന്നു. പാലായിലെ അനധികൃത പാർക്കിംഗിനെപ്പറ്റി മാസങ്ങള്‍ക്ക് മുന്നേ ”കേരള കൗമുദി” റിപ്പോർട്ട് ചെയ്തിരുന്നു. ഈ പത്രവാർത്തയുള്‍പ്പെടെ ഉള്ള പരാതികള്‍ ഗതാഗത ഉപദേശക സമിതിയുടെ മുന്നില്‍ വന്നിരുന്നു.
