Site icon Malayalam News Live

കോട്ടയം പാലായിൽ സ്വകാര്യ ബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബസ് ജീവനക്കാർ അറസ്റ്റിൽ

പാലാ: സ്വകാര്യ ബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി കാരിക്കോട് ഇടവെട്ടി ഭാഗത്ത് നെല്ലിക്കൽ വീട്ടിൽ മാർട്ടിൻ (42) ഇടുക്കി കാരിക്കോട് കുമ്പകല്ല് ഭാഗത്ത് കല്ലിങ്കൽ വീട്ടിൽ റഹീം (39), മൂവാറ്റുപുഴ കല്ലൂർക്കാട് നാഗപ്പുഴ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ കിരൺ പി.റെജി (25) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം കൊട്ടാരമറ്റം ബസ്റ്റാൻഡിൽ വച്ച് മറ്റൊരു ബസ്സിലെ കണ്ടക്ടറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വച്ച് ബസ്സിൽ ആളുകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് ഇവര്‍ സംഘം ചേർന്ന് ഇയാളെ മർദ്ദിക്കുകയും കമ്പി വടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവരേയും പിടികൂടുകയായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലുഉള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാർട്ടിന് തൊടുപുഴ, കിടങ്ങൂർ,അടിമാലി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.

Exit mobile version