Site icon Malayalam News Live

പാക്കാനം-കാരിശേരി റോഡിൽ കുണ്ടും കുഴികളും; യാത്രക്കാർ ദുരിതത്തിൽ, ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവം, സ്കൂൾ കുട്ടികൾ അടക്കം ഒട്ടനവധി ആളുകൾ ആശ്രയിക്കുന്ന റോഡ്, ഫണ്ട് അനുവദിച്ചിട്ടും കുഴികൾ അടച്ചിട്ടില്ലെന്ന് നാട്ടുകാർ

മുണ്ടക്കയം: കുണ്ടും കുഴികളും വെള്ളക്കെട്ടും മൂലം പാക്കാനം-കാരിശേരി റോഡിൽ യാത്രാ ദുരിതം രൂഷം. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിച്ചിട്ടും അധികാരികളുടെ അനാസ്ഥ മൂലം കാലവർഷത്തിനു മുൻപായി കുഴികൾ അടയ്ക്കാൻ പോലും സാധിച്ചില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.

റോഡ് തീർത്തും തകർന്ന നിലയിലാണ്. റോഡിലെ മെറ്റൽ ഇളകി കിടക്കുന്നതും കുഴികൾ രൂപപ്പെട്ടതും യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു.

കുഴിയിൽ വീണും ഇളകി കിടക്കുന്ന മെറ്റലിൽ കയറിയും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. പ്രദേശത്തെ സ്കൂൾ കുട്ടികൾ അടക്കം ഒട്ടനവധി ആളുകളാണു റോഡിനെ നിത്യവും ആശ്രയിക്കുന്നത്.

റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു പൊതുമരാമത്തു വകുപ്പ് മന്ത്രിക്കു നിവേദനം സമർപ്പിച്ചതായും അടിയന്തരമായി റോഡ് സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ ജനകീയ സമര പരിപാടിക്കു നേതൃത്വം കൊടുക്കാനുമാണ് നാട്ടുകാർ പറയുന്നത്.

 

Exit mobile version