പത്തനംതിട്ട : ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും പത്തനംതിട്ടയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവുമായ എ പദ്മകുമാറിന്റെ സസ്പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രം വന്ന ശേഷമെന്ന നിലപാടിൽ സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയുണ്ടാകുമെന്നാണ് വിശദീകരണം. ആത്മകഥാ വെളിപ്പെടുത്തൽ നടപടിയെ സ്വാധീനിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിശദീകരണം.
തനിക്കെതിരെ കടുത്ത നടപടിയുണ്ടായാൽ പാർട്ടിയിലെ പ്രമുഖരുടെ പങ്കും മറ്റ് രഹസ്യങ്ങളും തുറന്നെഴുതിക്കൊണ്ട് ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പത്മകുമാർ നേരത്തെ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഈ ഭീഷണി ഫലം കണ്ടെന്നും പുറത്താക്കാനുണ്ടായ തീരുമാനം സസ്പെൻഷനിൽ ഒതുക്കിയതിന് കാരണമിതാണെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. കഴിഞ്ഞ ദിവസമാണ് എ പത്മകുമാറിന്റെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള തീരുമാനം പുറത്തുവന്നത്.
