Site icon Malayalam News Live

ശബരിമലയിൽ പടിപൂജ മുടങ്ങി; ബുക്ക് ചെയ്തവർ എത്താഞ്ഞതോടെയാണ് പൂജ മുടങ്ങിയത്

ശബരിമല സന്നിധാനത്ത് പടിപൂജ മുടങ്ങി. അടുത്ത 15 വർഷത്തേക്ക് പടിപൂജയ്ക്ക് ബുക്കിംഗ് സ്ലോട്ട് ഇല്ലാത്ത സാഹചര്യം നിലനിൽക്കേയാണ് പൂജ മുടങ്ങിയത്. ഇന്നലെയും കഴിഞ്ഞ ശനിയാഴ്ചയും ആയിരുന്നു പടിപൂജ നടക്കാതിരുന്നത്. സ്ലോട്ട് മറിച്ച് വിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. 2040 വരെ ശബരിമല സന്നിധാനത്ത് പടിപൂജയ്ക്ക് സ്ലോട്ട് ഇല്ലെന്ന് ദേവസ്വം ബോർഡ് വിശ്വാസികളെ അറിയിച്ചിരുന്നു. അതിനിടയാണ് കുംഭമാസ പൂജയ്ക്കായി നട തുറന്നപ്പോൾ രണ്ടു ദിവസങ്ങളിൽ പടിപൂജ മുടങ്ങിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഇന്നലെയും ആയിരുന്നു സന്നിധാനത്ത് പടിപൂജ നടക്കാതിരുന്നത്. പൂജയ്ക്കു വേണ്ടി ബുക്ക് ചെയ്ത ആൾ എത്താത്തതിനെ തുടർന്നായിരുന്നു മുടക്കം.

ഏകദേശം 1,40,000 രൂപയോളം ചിലവ് വരുന്നതാണ് പടിപൂജ. ഇതിനായി ആറുമാസം മുൻപെങ്കിലും സ്ലോട്ട് ബുക്ക് ചെയ്യേണ്ടതായിട്ടുണ്ട്. ബുക്ക് ചെയ്യുന്ന സ്ലോട്ട് മറിച്ചു വിൽക്കുന്നതായി വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പടിപൂജ മുടങ്ങിയത്. പൂജ ബുക്ക് ചെയ്ത ആളോ അവരുമായി അടുത്ത് നിൽക്കുന്ന ബന്ധത്തിൽ പെട്ടവരോ തന്നെ പൂജയ്ക്ക് എത്തണമെന്നാണ് ചട്ടം. ഇതല്ലാതെ വരുന്നവരെ വിജിലൻസ് പൂജയ്ക്കായി അനുവദിക്കില്ല. പൂജയ്ക്കു വേണ്ടി ബുക്ക് ചെയ്ത സ്ലോട്ടുകൾ മൂന്നും നാലും ഇരട്ടി തുകയ്ക്ക് മറിച്ചു വിൽക്കുന്നതായുള്ള ആരോപണവും വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ബുക്ക് ചെയ്യാത്തവർ വരാതാകുമ്പോൾ പൂജ നേരത്തെയും മുടങ്ങിയിട്ടുണ്ടെന്നാണ് തന്ത്രി അടക്കമുള്ളവരുടെ വിശദീകരണം. വഴിപാട് മുടങ്ങിയാലും നിത്യനിദാനങ്ങൾ സന്നിധാനത്ത് മുടങ്ങില്ലെന്നും തന്ത്രി പറയുന്നു.

Exit mobile version