Site icon Malayalam News Live

ജീവൻ തുടിക്കുന്നത് പോലെ പുതുപ്പള്ളിയുടെ നാഥൻ… മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്‌തു, ർത്താവ് അടുത്ത് വന്ന് നിൽക്കുന്നതുപോലെയെന്ന് സഹധർമ്മിണി മറിയാമ്മ ഉമ്മൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്‌തു. ശില്പത്തിന്റെ അനാച്ഛാദനം ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മൻ നിർവഹിച്ചു. പ്രശസ്ത മെഴുക് പ്രതിമ ശില്പിയും സുനിൽസ് വാക്സ് മ്യൂസിയം മാനേജിങ് ഡയറക്ടറുമായ സുനിൽ കണ്ടല്ലൂരാണ് പ്രതിമ നിർമിച്ചത്.

ഉമ്മൻ ചാണ്ടി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന വാക്കുകൾ ഇപ്പോഴും ഹൃദയത്തിലാണെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ഭർത്താവ് അടുത്ത് വന്ന് നിൽക്കുന്നതുപോലെ പ്രതിമയെ തോന്നിയെന്നും മറിയാമ്മ പറഞ്ഞു.

ഉമ്മൻചാണ്ടി സ്വതന്ത്രനായിട്ടല്ല വിജയിച്ചത്. കോൺഗ്രസിന്‍റെ ലേബിലിലാണ്. കോൺഗ്രസ് പാർട്ടിയില്ലാതെ ഒന്നുമില്ല. കോൺഗ്രസിനെതിരെ പ്രവർത്തിക്കാൻ ആവില്ല. അത് നന്ദികേട്. വിഴിഞ്ഞം ദത്തെടുക്കാനേ കഴിയു, പിതൃത്വം ഉമ്മൻചാണ്ടിക്കാണെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.

മെഴുക് പ്രതിമ ഉണ്ടാക്കുന്നതിൽ സാധാരണ എതിർപ്പാണ് പ്രകടിപ്പിക്കുക എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. പക്ഷെ ഈ മെഴുക് പ്രതിമ കണ്ടപ്പോൾ ജീവൻ തുടിക്കുന്നത് പോലെ തോന്നിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സൂര്യ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തും. തിരുവിതാംകൂർ രാജ്യകുടുംബാംഗം പ്രിൻസ് ആദിത്യവർമ മുഖ്യ അതിഥിയായി. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനും ചടങ്ങിൽ പങ്കെടുത്തു.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ നാളെ രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. നാളെ രാവിലെ ഏഴിന് പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പ്രാർഥനയും ഉണ്ടാകും.

Exit mobile version