Site icon Malayalam News Live

നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കും; വീടുകൾ തോറും കയറിയിറങ്ങാൻ തീരുമാനം

നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാന്‍ തീരുമാനിച്ച് കെപിസിസി നിര്‍വാഹക സമിതി യോഗം. ഇതിന്റെ ഭാഗമായി വീണ്ടും ഭവനസന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചു. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വീടുകള്‍ കയറുക. 20 മുതല്‍ 28 വരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറുക. നേതാക്കളും ഭവന സന്ദര്‍ശനത്തിന്റെ ഭാഗമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ലഘുലേഖകള്‍ വിതരണം ചെയ്യും. അന്തിമ വോട്ടര്‍ പട്ടിക സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളോട് കെപിസിസി നിര്‍ദ്ദേശിച്ചു. എസ്‌ഐആറില്‍ പുറത്തായവരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയം നേടുന്നതില്‍ സംസ്ഥാന വ്യാപകമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ കാണിച്ച ജാഗ്രത വലിയ വിജയമായെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു.

സ്ഥാനാര്‍ത്ഥിയാകാന്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നവരെ പരിഗണിക്കില്ലെന്ന് നേതൃയോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ താക്കീത് നല്‍കി. മാധ്യമങ്ങളില്‍ അനാവശ്യമായി ചര്‍ച്ചകള്‍ ഉണ്ടാക്കരുതെന്ന് കെസി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. മാധ്യമങ്ങളില്‍ പേര് വരുത്തുന്നവരെ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. തോറ്റാല്‍ പിന്നീട് പരിഗണിക്കില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. പരാജയപ്പെടുന്നവരെ കോര്‍പ്പറേഷനില്‍ പോലും പരിഗണിക്കില്ലെന്ന് കെസി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. സ്ഥാനാര്‍ത്ഥിത്വത്തിന് പിടിവലി ശക്തമായ സാഹചര്യത്തിലാണ് കെസി വേണുഗോപാലിന്റെ ഈ മുന്നറിയിപ്പ്.

Exit mobile version