തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിനായുള്ള നടപടികൾ പൂർത്തിയായെന്ന് മന്ത്രി ജിആർ അനിൽ. സെപ്‌തംബർ ആദ്യവാരം കിറ്റ് വിതരണത്തിനായുള്ള ക്രമീകരണം ഒരുക്കും.
അഞ്ചാം തീയതി മുതൽ എല്ലാ ജില്ലകളിലും ഓണ ചന്തകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മഞ്ഞക്കാർഡുകാർ, ക്ഷേമ സ്ഥാപനങ്ങളിലുള്ളവർ, വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശത്തെ റേഷൻ കാർഡുടമകൾ എന്നിവർക്ക് സൗജന്യമായി ഓണക്കിറ്റ് നൽകാനാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനം.
പഞ്ചസാര ഒഴികെയുള്ള എല്ലാ ഉല്പന്നങ്ങളുടെയും ടെൻഡർ നടപടികൾ പൂർത്തിയായി. 13 ഇന സാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടുന്നതാണ് കിറ്റ്. റേഷൻകടകൾ മുഖേനയായിരിക്കും വിതരണം. 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക.
