Site icon Malayalam News Live

ആവശ്യത്തിന് വണ്ടിയുണ്ട്, പക്ഷേ പെട്രോളടിക്കാന്‍ കാശില്ല; ഗതികേടിൽ കേരള പോലീസ്, പമ്പുടമകള്‍ക്ക് നല്‍കാനുള്ളത് ലക്ഷങ്ങള്‍

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ആവശ്യത്തിന് വാഹനങ്ങളുണ്ടെങ്കിലും ഇന്ധനം നിറക്കാന്‍ പണമില്ലാത്ത സ്ഥിതിയാണ്. ഓരോ സ്റ്റേഷനുകള്‍ക്കും ലക്ഷങ്ങളുടെ ബാധ്യതയാണ് നിലവിലുള്ളത്. റൂറല്‍ മേഖലയിലാണ് പമ്പുടമകള്‍ക്ക് കൂടുതല്‍ പണം നല്‍കാനുള്ളത്. ഇന്ധനം നിറയ്ക്കാന്‍ സ്വകാര്യ വ്യക്തികളില്‍ നിന്നു പോലും പണം വാങ്ങേണ്ട ഗതികേടിലാണ് പൊലീസ്. ഇന്നലെയാണ് അത്യാധുനിക സൗകര്യമുള്ള 150 ഓളം വാഹനങ്ങള്‍ മുഖ്യമന്ത്രി കേരള പോലീസിന് കൈമാറിയത്. വാഹനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുറയ്ക്ക് നല്‍കുന്നുണ്ടെങ്കിലും ഇന്ധനം നിറയ്ക്കാന്‍ പണമില്ലെന്നാണ് ആക്ഷേപം. റൂറല്‍ മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ പമ്പുടമകള്‍ക്ക് നല്‍കാനുള്ളത് ലക്ഷങ്ങള്‍ ആണ്. ഓരോ പമ്പുകള്‍ക്കും പത്ത് ലക്ഷം മുതല്‍ 15 ലക്ഷത്തോളം രൂപ ബാധ്യതയുണ്ട്. പണം നല്‍കാത്തതിനാല്‍ പോലീസിന് പമ്പുകളില്‍ നിന്ന് ഇപ്പോള്‍ ഇന്ധനം നല്‍കുന്നില്ല.

ഡീസല്‍ നിറയ്ക്കാന്‍ പണമില്ലാത്തതിനാല്‍ രാത്രി പരിശോധന ഉള്‍പ്പെടെ ഒഴിവാക്കുകയാണ്. അത്യാവശ്യത്തിന് സ്വകാര്യ വ്യക്തികളില്‍ നിന്ന് കടം വാങ്ങും. സ്‌റ്റേഷന്‍ ചുമതലയുള്ള എസ്എച്ച്മാരുടെ കീശയില്‍ നിന്നും കാശ് ചെലവാകുന്നുണ്ട്. എല്ലാ മാസവും പമ്പമ്പുടമകളും അതാത് പോലീസ് സ്റ്റേഷനുകളും ബില്ലുകള്‍ ഓഫീസുകള്‍ക്ക് കൈമാറും ആഭ്യന്തര വകുപ്പില്‍ നിന്ന് കൃത്യസമയത്ത് ബില്ലുകള്‍ മാറാത്തതാണ് പണം ലഭിക്കാത്തതിനുള്ള കാരണം എന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version