കൊച്ചി: തനിക്കെതിരെ ലൈംഗിക പീഡനപരാതി നൽകിയ യുവതിയെ അറിയില്ലെന്നും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നടന്‍ നിവിന്‍ പോളി. യുവതിയുടെ പരാതി അടിസ്ഥാനമില്ലാത്തതാണ്. ആദ്യമായാണ് തനിക്കെതിരെ ഇത്തരത്തില്‍ ഒരു പരാതി വരുന്നത്. ആരോപണം പല രീതിയിൽ ബാധിക്കുന്നു. കുടുംബം ഉള്ളതാണ്. അതിനാൽ വസ്തുതകൾ മാധ്യമങ്ങൾ പരിശോധിക്കണം.
പരാതിയിൽ പറയുന്ന കാര്യം ചെയ്തിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പുള്ളതിനാലാണു മാധ്യമങ്ങളെ കണ്ട് വിശദീകരിക്കുന്നത്. എഫ്ഐആർ റജിസ്റ്റർ ചെയ്തതിനാൽ നിയമ പോരാട്ടം നടത്തും. അതിനായി ഏതറ്റംവരെയും പോകും. ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാര്‍ത്താസമ്മേളനം വിളിച്ചത്.
നിയമപരമായി പോരാടും. എന്നെക്കൊണ്ടാവുന്ന രീതിയില്‍ നിരപരാധിത്വം തെളിയിക്കും. എല്ലാവര്‍ക്കും ജീവിക്കണമല്ലോ. നാളെ ആര്‍ക്കെതിരെയും ആരോപണം വരാം. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് ഞാനിത് സംസാരിക്കുന്നത്.
ഏതന്വേഷണവുമായും സഹകരിക്കും. ഒന്നരമാസം മുമ്പാണ് ഊന്നുകല്‍ സ്റ്റേഷനില്‍നിന്ന് സിഐ വിളിച്ചത്. അദ്ദേഹത്തോടും വാസ്തവമല്ലെന്ന് പറഞ്ഞിരുന്നു. പുതിയ പരാതി വായിച്ചിട്ടില്ല. ഇന്നത്തെ എഫ്‌ഐആറിനെക്കുറിച്ച് അറിയില്ല. അന്നത്തെ എഫ്‌ഐആര്‍ ഫോണ്‍ വിളിച്ച് വായിച്ചു കേള്‍പ്പിച്ചതാണ്. എനിക്കിതിനെക്കുറിച്ച് അറിയില്ല, നേരിട്ട് വരണമെങ്കില്‍ വരാം എന്ന് തിരിച്ച് പോലീസിനോട് പറഞ്ഞപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്.
പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടു. പരാതി കിട്ടിയപ്പോള്‍ അതിന്റെ നടപടിക്രമമായിട്ട് വിളിച്ച് ചോദിച്ചു എന്നായിരുന്നു മറുപടി. ഓഡിഷനുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ ഓഡീഷന്‍ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകന്‍ ആ സമയത്ത് പറഞ്ഞത്. പരാതിക്കാരി ഉന്നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത് പോലീസാണ്. ഇവരെക്കുറിച്ച് എനിക്ക് അറിയില്ല. ഇവര്‍ ആരാണെന്നറിയില്ല. ഫോണ്‍ വിളിച്ചിട്ടില്ല, മെസേജയച്ചിട്ടില്ല അത്തരത്തി ഒരു തരത്തിലുള്ള ബന്ധവുമില്ല.
പലയിടത്തും പോകുമ്പോള്‍ പലരും സെല്‍ഫി ഒക്കെ എടുക്കാറുണ്ട്. അത്തരത്തില്‍ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അല്ലാതെയുള്ള ഒരു രീതിയിലുള്ള ബന്ധവും ഈ പെണ്‍കുട്ടിയുമായിട്ടില്ല. നിവിന്‍ പോളി പറഞ്ഞു. താന്‍ ഇവിടെ തന്നെയുണ്ടാകും. മാധ്യമങ്ങളെ കാണേണ്ട സാഹചര്യമുണ്ടായാല്‍ കാണുമെന്നും നിവിന്‍ പറഞ്ഞു. സത്യമല്ലെന്ന് തെളിയുമ്പോള്‍ മാധ്യമങ്ങളുടെ പിന്തുണ വേണം.
