കണ്ണൂർ: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പോലീസ് വീഴ്ച്ച ഉണ്ടായെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. തിരുവനന്തപുരം പള്ളിപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയ പാത തടഞ്ഞതില്‍ സ്പെഷ്യല്‍ ബ്രാഞ്ചിനും വീഴ്ച ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്.
നിതിന്‍ രാജിന് നീതി ഉറപ്പാക്കുക എന്ന ആഹ്വാനവുമായി 52 ദളിത് സംഘടനകളും ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ കേരള ഹര്‍ത്താല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട് പൊലീസ് മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ വിമര്‍ശനം. ബസുകള്‍ തടയുന്നതും കടകള്‍ അടപ്പിക്കുന്നതും റോഡ് തടഞ്ഞുള്ള സമരങ്ങളും സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പടെ മുന്‍കൂട്ടി അറിഞ്ഞു റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് കാരണം പലയിടത്തും പ്രതിഷേധക്കാരെ നേരിടാന്‍ സംഭവ സമയം മതിയായ പോലീസുകാര്‍ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിത ഹര്‍ത്താല്‍ അല്ലായിരുന്നിട്ടു കൂടി പല ജില്ലകളിലും ക്രമസമാധാനം നടപ്പാക്കാനുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശീയ പാതയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കുണ്ടായ തിരുവനന്തപുരം പള്ളിപ്പുറത്തു ഗുരുതര വീഴ്ചയുണ്ടായി. മെഡിക്കല്‍ കോളേജ്,RCC യിലേക്കുമുള്ള രോഗികള്‍,VIT എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ വഴിയില്‍ കുടുങ്ങി.ദേശീയ പാത തടയുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഫീല്‍ഡ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ല.ഇത് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണ്. DHRM അടക്കമുള്ള സംഘടനകളുടെ മുന്നൊരുക്കം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്.
