Site icon Malayalam News Live

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് നടത്തുന്ന ഹര്‍ത്താല്‍ ബന്ദായി മാറും, എല്ലാവരും സഹകരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിധിന്‍ രാജിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 28 ന് നിധിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന ഹര്‍ത്താല്‍ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നിധിന്‍ രാജിന്റെ മരണത്തിനുത്തരവാദികളായവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുക, രോഹിത് വെമൂല ആക്‌ട് നടപ്പിലാക്കുക, നിധിന്‍ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ദന്തല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദു ചെയ്യുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസ് അന്വേണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.

അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സുനില്‍ കൊയിലേരിയന്‍ പറഞ്ഞു. ജസ്റ്റിസ് ഫോര്‍ നിധിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദലിത് ആദിവാസി സംഘടനകളും പൗര സമൂഹവുമുള്‍പ്പെടെ അറുപതോളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍.

പത്രം പാല്‍, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. കട കമ്പോളങ്ങള്‍ അടച്ച്‌ വ്യാപാരികള്‍ സഹകരിക്കണമെന്ന് സുനില്‍ കൊയിലേരിയന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ: ഡി സുരേന്ദ്രനാഥ്, കുഞ്ഞമ്പു കല്യാശ്ശേരി, വിജയന്‍ വി സി എന്നിവരും പങ്കെടുത്തു.

Exit mobile version