Site icon Malayalam News Live

ബിഡിഎസ് വിദ്യാർഥി നിതിന്റെ മരണം; ഡോ. എംകെ റാമിനെ പുറത്താക്കണമെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ എംകെ റാമിനെ പുറത്താക്കണമെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ. മാനേജ്മെന്റ് ചർച്ചക്ക് തയ്യാറാകാതെ ക്ലാസ് ബഹിഷ്കരണം അവസാനിപ്പിക്കില്ല. മാനേജ്മെൻറ്റ് ആരാണെന്ന് ഇതുവരെ ഞങ്ങൾ ആരും കണ്ടിട്ടില്ല. സീനിയർ വിദ്യാർഥികൾക്ക് പോലും മാനേജ്‌മെന്റുമായി യാതൊരു ബന്ധവുമില്ല. പവർ ഇല്ലാത്ത ഒരാളെയാണ് ചർച്ചയ്ക്കായി വിട്ടിരിക്കുന്നത്. ആവശ്യങ്ങൾ കേൾക്കുന്ന ഒരു അധികാരമുള്ളയാൾ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് വരണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. അതുവരെ പ്രതിഷേധം തുടരും. വിദ്യാർഥി പ്രതിനിധികൾ മാനേജ്‌മെന്റുമായി നടത്തിയ ആദ്യഘട്ട ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തീരുമാനമെടുക്കാൻ കഴിയാത്ത ആളെയാണ് മാനേജ്മെൻറ്റ് ചർച്ചക്ക് അയച്ചത്. അയാൾ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു. വിചിത്രമായ പ്രസ്താവനകൾ ഇറക്കി, റാം സാർ കറുത്ത ആളാണ് എങ്ങനെ അയാൾക്ക് കറുത്ത ആളെ അധിക്ഷേപിക്കാൻ പറ്റും എന്ന് ചർച്ചയ്ക്ക് വന്നയാൾ ചോദിച്ചു. നിതിന്റെ വീട്ടിൽ ഇതുവരെ പോകാൻ കഴിയാത്തത് മാനേജ്മെന്റ് പിന്തുണയില്ലാത്തതുകൊണ്ടാണ്. ഞങ്ങൾ അങ്ങോട്ട് വിളിച്ചു ചോദിച്ചശേഷവും മണിക്കൂറുകൾ കഴിഞ്ഞു അവരുടെ ഭാഗത്ത് നിന്ന് മറുപടി ലഭിക്കാൻ. നിതിന്റെ വീട്ടുകാരും നാട്ടുകാരും എങ്ങിനെ പ്രതികരിക്കുമെന്ന് അറിയില്ല അതുകൊണ്ട് നിങ്ങളുടെ റിസ്‌ക്കിൽ പോകാനാണ് മാനേജ്മെൻറ്റ് പറഞ്ഞതെന്നും ഇങ്ങനെയുള്ള ആളുകളെ അംഗീകരിക്കാൻ സാധിക്കില്ലെന്നും വിദ്യാർഥി ഭാരവാഹികൾ പ്രതികരിച്ചു.

Exit mobile version