Site icon Malayalam News Live

‘എന്റെ സുഹൃത്തുക്കളെ’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തത് പ്രധാനമന്ത്രി; വികസിത കേരളത്തിനായി ഒപ്പമുണ്ടാകുമെന്നും ഉറപ്പ്

വികസിത കേരളത്തില്‍കൂടി മാത്രമേ വികസിത ഭാരതമെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി കേന്ദ്രം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പൂര്‍ണമായി ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി. എന്റെ സുഹൃത്തുക്കളേ എന്ന് വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് വേദിയെ അഭിസംബോധന ചെയ്തത്. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് കര്‍മം അദ്ദേഹം നിര്‍വഹിച്ചു. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഇന്ന് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ റെയില്‍വേ യാത്രാ സൗകര്യം ഇന്ന് മുതല്‍ കൂടുതല്‍ ശക്തമാകുകയാണ്. രാജ്യത്തെ വലിയ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനുള്ള ആദ്യ ചുവട് വയ്ക്കുകയാണ്. രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവരുടെയും ഉന്നമനത്തിനായി നടപ്പാക്കുന്ന ഒരു മഹത്തായ സംരംഭത്തിനും തിരുവനന്തപുരത്ത് ഇന്ന് തുടക്കമായിട്ടുണ്ട്. ഇന്നാണ് രാജ്യത്ത് പ്രധാനമന്ത്രി സുനിധി ക്രെഡിറ്റ് കാര്‍ഡ് പദ്ധതിക്ക് തുടക്കമായത്. ഇത് മൂലം രാജ്യത്തെ ഉന്തുവണ്ടി കച്ചവടക്കാര്‍, തട്ടുകടക്കാര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ക്കാണ് ഗുണം ലഭിക്കുക. വികസനത്തിനും തൊഴില്‍ ഉദ്പാദനത്തിനും ഒക്കെ കാരണമാകുന്ന ഈ പദ്ധതികള്‍ക്ക് രാജ്യത്തെ എല്ലാവരുടെയും പേരില്‍ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മിഷൻ കേരളയുമായി തലസ്ഥാനത്ത് എത്തിയ മോദിയെ വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് സ്വീകരിച്ചത്. വിമാനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോയുമായാണ് മോദി എത്തിയത്. റോഡിനിരുവശവും നിന്ന പ്രവർത്തകരെ മോദി അഭിവാദ്യം ചെയ്തു. കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ മുഖ്യമന്ത്രി കേരളത്തിൻ്റെ കൂടുതൽ ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.

Exit mobile version