Site icon Malayalam News Live

മൂവാറ്റുപുഴയില്‍ കുളിക്കാനിറങ്ങിയ അമ്മൂമ്മയും ചെറുമകളും മുങ്ങി മരിച്ചു; ഒരുകുട്ടി അതീവ ഗുരുതരാവസ്ഥയില്‍

മൂവാറ്റുപുഴ: പുഴയില്‍ കുളിക്കാനിറങ്ങിയ അറുപതുകാരിയും കൊച്ചുമകളും മുങ്ങിമരിച്ചു.

കിഴക്കേക്കുടിയില്‍ ആമിന, കൊച്ചുമകള്‍ പന്ത്രണ്ടുകാരി ഫര്‍ഹ ഫാത്തിമ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഫര്‍ഹയുടെ സഹോദരി ഫന ഫാത്തിമ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഇന്നുരാവിലെ പതിനൊന്നുമണിയോടെ രണ്ടാർകരയില്‍ നെടിയാൻമല കടവിലായിരുന്നു അപകടം. ഇവിടെ സ്ഥിരമായി കുളിക്കാനെത്തിയിരുന്ന ഇവർക്ക് സ്ഥലപരിചയമുണ്ടായിരുന്നു. എങ്ങനെയാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യക്തമല്ല.

സമീപത്തുണ്ടായിരുന്ന ചില സ്ത്രീകളാണ് അപകടം ആദ്യം കാണുന്നത്. ഇവർ വിവരം ഉടൻതന്നെ തൊട്ടടുത്ത് പെയിന്റിംഗ് ജോലിയില്‍ ഏർപ്പെട്ടിരുന്നവരെ അറിയിച്ചു. അവരാണ് ഓടിയെത്തി ആമിനയെയും കൊച്ചുമകളെയും പുഴയില്‍ നിന്ന് പുറത്തെടുത്തത്.

ഒരു കുട്ടികൂടി അപകടത്തില്‍പ്പെട്ടുവെന്ന് ഇവർ അറിഞ്ഞിരുന്നില്ല. അല്പംകഴിഞ്ഞ് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് മൂന്നുപേരാണ് കുളിക്കാൻ പോയതെന്ന് വ്യക്തമായത്. ഇതോടെ അഗ്നിശമന സേനയെ വിവരമറിയിച്ചു. അവരെത്തി നടത്തിയ തിരച്ചിലിലാണ് മൂന്നാമത്തെയാളെ പുഴയില്‍ നിന്ന് കണ്ടെത്തിയത്. അപകടസ്ഥലത്തെ മൂവരുടെയും ചെരിപ്പുകളും പാത്രവും നൊമ്പരക്കാഴ്ചയായി.

Exit mobile version