Site icon Malayalam News Live

‘വിജയം ഒരാളുടെ മാത്രം മികവല്ല; കൂട്ടുത്തരവാദിത്തത്തിന്റെ ഫലം’; മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രവിജയം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചകള്‍ക്ക് തുടക്കമിട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ.

യുഡിഎഫ് അധികാരം ഉറപ്പിച്ചിരിക്കെ കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രിയാകണം എന്നത് പാർലമെൻ്ററി പാർട്ടിയിലെ ഭൂരിപക്ഷം അനുസരിച്ച്‌ വേണം തീരുമാനിക്കാൻ. ഈ തീരുമാനം ഹൈക്കമാൻഡ് അംഗീകരിക്കുന്നതാണ് പതിവുരീതിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 

സംസ്ഥാനത്ത് 2021 ല്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വിഡി സതീശൻ എത്തിയത് പാർലമെൻ്ററി പാർട്ടിയില്‍ ഭൂരിപക്ഷം ഉണ്ടായതുകൊണ്ടാണ്. അന്ന് ഈ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. ഏതെങ്കിലും ഒരു നേതാവിൻ്റെ മികവുകൊണ്ട് മാത്രമല്ല ഇത്ര വലിയ വിജയം നേടിയത്.

 

പാർട്ടിയിലും മുന്നണിയിലും ഇത്രയും ഐക്യമുണ്ടായ തെരഞ്ഞെടുപ്പ് തൻ്റെ മുന്നിലില്ല. താൻ കെപിസിസി അധ്യക്ഷനായ ഘട്ടത്തില്‍ പോലും ഇത്രയും ഐക്യം കണ്ടെത്താനായില്ല. കോഴിക്കോട് ജില്ലയില്‍ എലത്തൂരിലും ബാലുശേരിയിലും യുഡിഎഫ് വിജയം എന്നെ അമ്പരപ്പിച്ചു.

 

കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ച നിലപാട് മാത്രമേ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുന്നതിലും ഉണ്ടാവുകയുള്ളൂ. കൂട്ടുത്തരവാദിത്തത്തിലൂടെയാണ് ഇത്രയും വലിയ വിജയം നേടിയത്. മാറ്റം വേണമെന്ന് ആഗ്രഹിച്ച ജനങ്ങളാണ് ഈ ഫലത്തിൻ്റെ ശില്‍പികളെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version