Site icon Malayalam News Live

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ധോണിയുടെ പേര് പറഞ്ഞ് യുവതിയുടെ മകളെ തട്ടിക്കൊണ്ടുപോയി.

 

സ്വന്തം ലേഖകൻ

റാഞ്ചി: മഹേന്ദ്രസിംഗ് ധോണിയുടെ പേരുപറഞ്ഞ് മാതാവിനെ കബളിപ്പിച്ച്‌ കുട്ടിയെ തട്ടിക്കൊണ്ടുപോയി.

റാഞ്ചിക്ക് സമീപത്തായിരുന്നു സംഭവം.മധു ദേവി എന്ന സ്ത്രീയുടെ ഒന്നരവയസുകാരിയായ മകളെയാണ് അജ്ഞാതരായ സ്ത്രീയും പുരുഷനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാൻ ധോണി സഹായം നല്‍കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിക്കൊണ്ടുപോകല്‍.

രണ്ട് മക്കളോടൊപ്പം സാധനങ്ങള്‍ വാങ്ങാൻ എത്തിയതായിരുന്നു മധു ദേവി. ഈ സമയം ബൈക്കിലെത്തിയ ഒരു സ്ത്രീയും പുരുഷനും മധുവിനെ സമീപിച്ചു. ക്രിക്കറ്റ് താരം ധോണി പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാൻ ഉള്‍പ്പെടെ പണം നല്‍കുന്ന കാര്യം അറിഞ്ഞോ എന്ന് ചോദിച്ചു. അറിഞ്ഞില്ലെന്ന് പറഞ്ഞതോടെ അടുത്തുതന്നെയുള്ള സ്ഥലത്തുവച്ചാണ് ധനസഹായം വിതരണം ചെയ്യുന്നതെന്നും എളുപ്പത്തില്‍ ചെന്നാല്‍ സഹായം വാങ്ങിയെടുക്കാം എന്നും മധുവിനോട് പറഞ്ഞു. മധുവിനെയും ഒരു കുട്ടിയെയും തങ്ങളുടെ ബൈക്കില്‍ കയറ്റി സഹായ വിതരണം നടക്കുന്ന സ്ഥലത്ത് എത്തിക്കാമെന്നും വാഗ്ദാനം ചെയ്തു. ഇവരുടെ വാക്കുവിശ്വസിച്ച മധുദേവി മൂത്തകുട്ടിയെ അവിടെയുള്ള ഒരു ഭക്ഷണശാലയില്‍ ഇരുത്തിയശേഷം ഇളയകുട്ടിയെയും കൂട്ടി യുവാവിനും യുവതിക്കും ഒപ്പം പോയി.

 

കുറച്ചകലെയുള്ള ഇലക്‌ട്രിസിറ്റി ഓഫീസിന് സമീപമെത്തിയപ്പോള്‍ ഇവിടെവച്ചാണ് സഹായവിതരണം എന്നുപറഞ്ഞ് ബൈക്ക് നിറുത്തി. താഴെയിറങ്ങിയ മധു ദേവിയുടെ ശ്രദ്ധ ഓഫീസിലേക്ക് തിരിയുന്നതിനിടെ കുഞ്ഞുമായി യുവതിയും യുവാവും ബൈക്കില്‍ പാഞ്ഞുപോയി. മധുവിന്റെ നിലവിളി കേട്ടെത്തിയവര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version