Site icon Malayalam News Live

പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നു; 52000ലധികം ഇന്ത്യക്കാര്‍ ഇതുവരെ ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തി

പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാരാണ്. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വ്യോമപാതകള്‍ ഭാഗികമായി തുറന്നതോടെ വിമാന സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയാണ് ഇന്ത്യക്കാര്‍ തിരിച്ചെത്തിയത്. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകും. മേഖലകളിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പേര്‍ഷ്യന്‍ കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന 36ഓളം ഇന്ത്യന്‍ ചരക്ക് കപ്പലുകളെ മടക്കി കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകളും ഇന്ത്യ ആരംഭിച്ചു. ചരക്ക് കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ നാവികസേനയുടെ കപ്പലുകള്‍ വിന്യസിക്കുന്ന കാര്യം പരിഗണനയിലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പങ്കുവെക്കുന്നത്.

രാജ്യത്തെ തുറമുഖങ്ങള്‍ക്ക് ഷിപ്പിംഗ് മന്ത്രാലയവും നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പോകേണ്ട ചരക്കുകള്‍ താല്‍ക്കാലികമായി ഇന്ത്യന്‍ തുറമുഖങ്ങളില്‍ സൂക്ഷിക്കണം. ഗള്‍ഫ് മേഖലയില്‍ നിന്ന് തിരിച്ചുവരുന്ന കപ്പലുകള്‍ക്ക് തുറമുഖങ്ങള്‍ സൗകര്യമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതിനിടെ കൊച്ചിയില്‍ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നാവികസേന പെട്രോളിങ് ശക്തമാക്കി. കൊച്ചി തുറമുഖത്ത് ഇറാന്റെ യുദ്ധ കപ്പലിന് ഇന്ത്യ അഭയം നല്‍കിയിരുന്നു.

Exit mobile version