Site icon Malayalam News Live

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് കാലവർഷം ശക്തമായത്തോടെ വിവധയിടങ്ങളിലായി വ്യാപക നാശനഷ്ടം. ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കനത്ത മഴയെ തുടർന്ന് കോട്ടയത്ത്‌ മതിൽ ഇടിഞ്ഞു വീണു. അപകടത്തിൽ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. കോട്ടയം മള്ളൂശ്ശേരി സ്വദേശി അമ്പിളിയുടെ വീടിനു മുൻപിലേക്കാണ് മണ്ണിടിഞ്ഞത്. രാവിലെ 9.30യോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനം തകർന്നു.

കോട്ടയത്ത് കനത്ത മഴയിൽ വീടിൻറെ മേൽക്കൂര തകർന്നുവീണു. അമ്മഞ്ചേരി നാൽപ്പാത്തി മലയിലാണ് സംഭവം. ബിനോയ് മാത്യുവിന്റെ വീടാണ് തകർന്നത്. സംഭവത്തിൽ ബിനോയുടെ ഭാര്യക്കും രണ്ടു മക്കൾക്കും പരിക്കേറ്റിരുന്നു. ആരുടെയും പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് വിവരം. കോഴിക്കോടും ശക്തമായ മഴയെ തുടർന്ന് മതിൽ ഇടിഞ്ഞു വീണു. കോഴിക്കോട് ഹൽവ ബസാറിലെ കടയുടെ മതിലാണ് ഇടിഞ്ഞ് വീണത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെന്നാണ് വിവരം.

മലപ്പുറത്ത് അതിശക്തമായ മഴയെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. ഓട്ടോറിക്ഷ തകർന്നെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം പുളിക്കൽ മുഴങ്ങല്ലൂരിൽ ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണു. ഏഴോളം പോസ്റ്റുകളാണ് തകർന്ന് വീണത്. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. മലപ്പുറത്ത് വിവിധയിടങ്ങളിൽ മഴ തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്നും വ്യാപക മഴയാണ് ലഭിച്ചത്.

Exit mobile version