Site icon Malayalam News Live

മിക്സ്ചറില്‍ ടാര്‍ട്രാസിൻ; അലര്‍ജിക്ക് കാരണമായ അപകടകാരി; മിക്സ്ചറിന്റെ വില്‍പനയും നിര്‍മ്മാണവും നിരോധിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പ്

കോഴിക്കോട്: മിക്സ്ചറില്‍ ടാർട്രാസിൻ കണ്ടെത്തിയതിനെ തുടർന്ന് ഇതിന്റെ വില്‍പനയും നിർമ്മാണവും ഭക്ഷ്യ സുരക്ഷാവകുപ്പ് നിരോധിച്ചു.

കോഴിക്കോട് ജില്ലയില്‍ ഉത്‌പാദിപ്പിച്ച മിക്സ്ചറിലാണ് ടാർട്രാസിൻ ചേർത്തതായി കണ്ടെത്തിയിരിക്കുന്നത്. ടാർട്രാസിൻ നിറം ചില ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായ അളവില്‍ ചേർക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ അലർജിക്ക്‌ കാരണമാകുമെന്നതിനാല്‍ മിക്സ്‌ചറില്‍ ഇത് ചേർക്കാൻ പാടില്ല.

ജില്ലയില്‍ വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളില്‍ നിന്ന് ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ച മിക്‌സ്ചറുകളിലാണ് ടാർട്രാസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വില്‍പ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരേ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകും.

വടകര ജെ.ടി. റോഡിലെ ഹർഷ ചിപ്‌സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്‌സ്, മുക്കം അഗസ്ത്യൻമുഴി ബ്രദേഴ്‌സ് ബേക്‌സ് ആൻഡ് ചിപ്‌സ് എന്നീ സ്ഥാപനങ്ങളിലെ മിക്‌സറിന്റെ വില്‍പ്പനയാണ് നിരോധിച്ചത്. ഓമശ്ശേരി പുതൂർ റിയാ ബേക്കറിയുടെ മിക്സ്ചർ ഉത്പാദനവും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ നിരോധിച്ചു.

ടാർട്രാസിന് അലർജി സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ പല ഭക്ഷ്യവസ്തുക്കളിലും ഇത് ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. മഞ്ഞനിറം കിട്ടുന്നതിനു വേണ്ടിയാണ് മിക്സ്ചറുകളില്‍ ഈ കൃത്രിമനിറം ഉപയോഗിക്കുന്നത്. എന്നാല്‍ മിക്ക ആളുകളും മിക്സ്ചർ കൂടുതല്‍ കഴിക്കാൻ ഇഷ്ടപ്പെടുന്നതിനാല്‍ അലർജിസാധ്യതയേറും. കച്ചവടക്കാർക്ക് പലർക്കും ഇതിനെക്കുറിച്ച്‌ അറിയില്ലെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ എ. സക്കീർഹുസൈൻ അറിയിച്ചു.

Exit mobile version