Site icon Malayalam News Live

പ്രസവത്തെത്തുടർന്ന് ചികിത്സ കിട്ടാതെ അധ്യാപിക മരിച്ച സംഭവം; തെള്ളകം മിറ്റേര ആശുപത്രി ഡയറക്ടർ ഡോ. ജയ്‌പാൽ ജോൺസന് സമൻസ് അയച്ച് കോടതി; നടപടി ചികിത്സാ പിഴവ് മറയ്ക്കാൻ വ്യാജരേഖ നിർമ്മിച്ചതിനേ തുടർന്ന്

കോട്ടയം: പ്രസവത്തെത്തുടർന്ന് ചികിത്സ കിട്ടാതെ കോട്ടയം സ്വദേശിനിയും അധ്യാപികയുമായ ലക്ഷ്മി മരിച്ച സംഭവത്തിൽ തെള്ളകം മിറ്റേര ആശുപത്രി ഡയറക്ടർ ഡോ. ജയ്‌പാൽ ജോൺസന് സമൻസ് അയച്ച് കോടതി.

ഡോ. ജയ്‌പാൽ ജോൺസൺ, ഭാര്യ ഡോ. പ്രഭ ജയ്‌പാൽ, മകൻ നിഖിൽ ജയ്‌പാൽ, ഡോ. മനു എസ്, ടിനു മത്തായി എന്നിവർക്കാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്.

ആശുപത്രിയിലെ ചികിത്സയിൽ വീഴ്ച‌യില്ല എന്ന് വരുത്തിത്തീർക്കുന്നതിനായി വ്യാജ രേഖകൾ ഉണ്ടാക്കിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

2020 ഏപ്രിൽ 24ന് ഗവണ്മെൻ്റ് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയായിരുന്ന ലക്ഷ്മി ജി.എസ്. പ്രസവത്തേ തുടർന്ന് മിറ്റേര ഹോസ്‌പിറ്റലിൽ വെച്ച് മരിച്ചിരുന്നു. ചികിത്സിച്ച ഡോക്‌ടറായ ജയ്‌പാൽ ജോൺസൻ്റെ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയ കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

എന്നാൽ ഡോക്ടറുടെ ഭാഗത്ത് നിന്ന് ചികിത്സാ പിഴിവ് സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതിനായി ബ്ലഡ് ട്രാൻസ്‌ഫുഷൻ ഫോമുകൾ വ്യാജമായി ഉണ്ടാക്കിയതാണ് കേസ്സിനാധാരമായി മാറിയത്.

ആശുപത്രിയിലെ നഴ്സസ് റെക്കോർഡിൽ 3 പായ്ക്കറ്റ് രക്തവും 5 പായ്ക്കറ്റ് പ്ലാസ്‌മയും ലക്ഷ്മിക്ക് നൽകി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഹൈക്കോടതിയിൽ 6 പായ്ക്കറ്റ് രക്തവും 9 പായ്ക്കറ്റ് പ്ലാസ്‌മയും നൽകി എന്ന് കളവായി ഫോമുകൾ ഉണ്ടാക്കി ഹാജരാക്കിയിരുന്നു. ഇതിനെത്തുടർന്ന് ലക്ഷ്‌മിയുടെ ഭർത്താവ് ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതി പ്രകാരം ഏറ്റുമാനൂർ പോലീസ് ജയ്‌പാലിനും മറ്റ് ഡോക്ടർമാർക്കും എതിരേ കേസ്സെടുത്ത് അന്വേഷണം നടത്തി വ്യാജരേഖകൾ പിടിച്ചെടുത്ത് കുറ്റപത്രം നൽകുകയായിരുന്നു.

Exit mobile version