മിസോറാം : സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന അവകാശവാദവുമായി രംഗത്തുള്ള കോണ്‍ഗ്രസ് 1 സീറ്റില്‍ മാത്രം ലീഡ് ചെയ്യുകയാണ്. നിലവില്‍ ബിജെപി 3 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. 40 നിയമസഭ മണ്ഡലങ്ങള്‍ ആണ് മിസോറാമില്‍ ഉള്ളത്. ജനസംഖ്യയില്‍ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങള്‍ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
മണിപ്പൂര്‍ കലാപവും കുടിയേറ്റവും അഴിമതിയും പ്രധാന ചര്‍ച്ചയായ മിസോറാം കടമ്ബ കടക്കുക എളുപ്പമാകില്ല. ഭരണ വിരുദ്ധ വികാരത്തെ മിസോ വംശജരുടെ ഏകീകരണമെന്ന പ്രചാരണത്തിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും മുഖ്യമന്ത്രി സോറം തങ്കയും. വടക്കുകിഴക്കൻ മേഖലയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ട കോണ്‍ഗ്രസ് ആകട്ടെ രാഹുല്‍ ഗാന്ധിയെ മുൻനിര്‍ത്തി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ചെറുകക്ഷികളെ കൂട്ടുപിടിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ, ലാല്‍ദുഹോമ മുന്നില്‍ നിന്ന് നയിക്കുന്ന സോറം പീപ്പിള്‍സ് മൂവ്മെന്റ് കറുത്ത കുതിരകളാകുമെന്നാണ് പറയുന്നത്.
എട്ടര ലക്ഷം വോട്ടര്‍മാരാണ് മിസോറാമിലുള്ളത്. അതില്‍ 87ശതമാനവും ക്രിസ്ത്യാനികളാണ് . 40 നിയമസഭ സീറ്റില്‍ 39ഉം പട്ടിക വര്‍ഗ സംവരണ സീറ്റുമാണ്. ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒന്നേയൊന്ന് മാത്രം. പത്ത് വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ തുടച്ച് നീക്കിയാണ് 2018ല്‍ MNF സോറംതങ്കയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചത്. 2013ല്‍ 34 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് 2018ല്‍ കിട്ടിയത് അഞ്ച് സീറ്റ് മാത്രം.
MNFന് 26. ബിജെപി ആകട്ടെ 68 ശതമാനത്തില്‍ നിന്ന് 8 ശതമാനം വോട്ട് പിടിക്കുകയും ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുകയും ചെയ്തു. ബിജെപി നേരിട്ട് ഭരിക്കുകയോ, സഖ്യമുണ്ടാക്കുയോ ചെയ്യാത്ത ഒരേയൊരു വടക്ക് കഴിക്കൻ സംസ്ഥാനം കൂടിയാണ് മിസോറാം. അന്ന് സോറം മൂവ്മെൻറ് എന്ന സംഘടനയുടെ പിന്തുണയോടെ ജയിച്ച കയറിയ എട്ട് സ്വതന്ത്രര്‍ പിന്നീട് ലാല്‍ദുഹോമയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ZPM പാര്‍ട്ടിക്ക് കീഴിലായി.
