ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ആത്മഹത്യ ചെയ്തു. ഒൻപതാം നിലയിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയാണ് മരിച്ചത്. ഭാരത് സൊസൈറ്റി അപ്പാർട്ട്മെൻ്റിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. 16, 14, 12 വയസ് പ്രായമുള്ളവരാണ് മരിച്ചത്. മൂന്നുപേരും കൊറിയൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടിരുന്നു എന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
മാതാപിതാക്കൾ ഓൺലൈൻ ഗെയിമുകൾ കളിക്കരുതെന്ന് പറഞ്ഞ് വിലക്കിയതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് നിഗമനം. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. പൊലീസ് പറയുന്നതനുസരിച്ച് പഖി, പ്രാചി, വിശിക എന്നീ മൂന്ന് പെൺകുട്ടികൾ ഓൺലൈൻ ഗെയിമിംഗിന് അടിമകളായിരുന്നു. അവരുടെ കുടുംബം ഈ ശീലത്തെ എതിർത്തിരുന്നു. കോവിഡ് കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഓൺലൈൻ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ലവർ ഗെയിം അവർ കളിച്ചിരുന്നതെന്നാണ് വിവരം.
