Site icon Malayalam News Live

ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞ പാടുകൾ; അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചും മർദ്ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ; കേസിൽ വിധി ഇന്ന്

പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. രണ്ടാനച്ഛന്‍ തമിഴ്‌നാട് രാജ പാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍ ആണ് പ്രതി. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു 2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയില്‍ നടന്നത്.

വാടകവീട്ടിലാണ് തമിഴ്‌നാട് രാജ പാളയം സ്വദേശികളായ ദമ്പതിമാര്‍ താമസിച്ചിരുന്നത്. യുവതിയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ മൂത്തയാളായിരുന്നു കൊല്ലപ്പെട്ട കുട്ടി. ഏപ്രില്‍ അഞ്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

കുട്ടിയുടെ അമ്മ സമീപത്തെ വീട്ടില്‍ ജോലിക്കുപോയി മടങ്ങിയെത്തിയപ്പോള്‍ ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞ നിലയില്‍ കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതുകണ്ടു.
രണ്ടാനച്ഛനൊപ്പം മകളെ വീട്ടിലിരുത്തിയാണ് അമ്മ ജോലിക്കുപോയത്. കുഞ്ഞിന് എന്തുപറ്റിയെന്ന് തിരക്കിയ അമ്മയെ അലക്‌സ് മര്‍ദ്ദിച്ചു.
നാട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തില്‍ ധാരാളം മുറിവുകള്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ ഉടന്‍തന്നെ വിവരം പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. എസ്.എച്ച്.ഒ. ആയിരുന്ന ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ചെയ്തു.

ഡിവൈ.എസ്.പി. ആയിരുന്ന പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ഉടനടി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയായ അലക്‌സിനെ ഒട്ടും വൈകാതെ കസ്റ്റഡിയിലെടുത്തു.

Exit mobile version