ബെംഗളൂരു: പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശന വേളയില്‍ സുരക്ഷാ വീഴ്ച ഉണ്ടായതില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
പ്രധാനമന്ത്രി മോദി സഞ്ചരിച്ച് വഴിയില്‍ നിന്ന് ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെടുത്ത സംഭവത്തിലാണ് ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തില്‍ സുരക്ഷാ വീഴ്ചയുണ്ടാകുമോ എന്ന് ആശങ്കയ്ക്ക് ഈ സംഭവം വഴിവെച്ചിരുന്നു. അതിനാല്‍ തന്നെ സംഭവത്തില്‍ അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ബെംഗളൂരു സൗത്ത് പൊലീസ് സൂപ്രണ്ടാണ് ഇവരെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.
പ്രധാനമന്ത്രിയുടെ സഞ്ചാരപാതയുടെ സമീപം സ്ഫോടകവസ്തു എങ്ങനെ എത്തിയെന്നും സുരക്ഷാ ക്രമീകരണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാൻ മനഃപൂർവമായ ശ്രമം നടന്നിട്ടുണ്ടോയെന്നും കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെത്തിയ ഉടൻ തന്നെ സുരക്ഷാ ഏജൻസികള്‍ പ്രദേശം വളഞ്ഞിരുന്നു. ബോംബ് നിർവാര്യ സംഘവും ഫോറൻസിക് സംഘവും പരിശോധനയ്ക്കായി ഇവിടെ എത്തിയിരുന്നു.
പ്രധാനമന്ത്രി മോദിയുടെ വരവിന് മുന്നോടിയായി നടത്തിയ പതിവ് സുരക്ഷാ പരിശോധനയ്ക്കും അണുവിമുക്ത നടപടിക്കും ഇടയിലാണ് ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ പ്രധാന പരിപാടി നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു നടപ്പാതയ്ക്ക് സമീപത്ത് നിന്ന് രണ്ട് ജെലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെത്തിയതായാണ് ബെംഗളൂരു ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറല്‍ ഓഫ് പോലീസ് (സെൻട്രല്‍ റേഞ്ച്) വ്യക്തമാക്കിയത്.
സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സർക്കാരിനെ നിശിതമായി വിമർശിച്ച് കർണാടക ബിജെപി പ്രസിഡന്റും എംഎല്‍എയുമായ ബി വൈ വിജയേന്ദ്ര രംഗത്തെത്തിയിരുന്നു. ജെലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെടുത്തത് ഗുരുതരമായ സുരക്ഷാ പരാജയമാണെന്ന് വിജയേന്ദ്ര കുറ്റപ്പെടുത്തിയിരുന്നു.
