എംജി സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ്-ബിജെപി പശ്ചാത്തലമുള്ളവരെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ പിഎ മുഹമ്മദ് റിയാസ് എംഎല്‍എ. എംജി സര്‍വകലാശാല സെനറ്റില്‍ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സംഘപരിവാര്‍ അനുകൂലികളെ കുത്തിനിറച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ യുഡിഎഫ് സര്‍ക്കാരിന്റെ മൗനാനുവാദം അപകടകരമാണെന്ന് റിയാസ് പറഞ്ഞു. സര്‍വകലാശാലകള്‍ മതവര്‍ഗീയ പ്രസ്ഥാനങ്ങളുടെ പരീക്ഷണശാലകളല്ലെന്നും അതുകൊണ്ടുതന്നെ സര്‍വകലാശാലകളുടെ കാവിവല്‍ക്കരണത്തിനെതിരായ പോരാട്ടം കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
’30 അംഗ സെനറ്റില്‍ ബിജെപി ദേശീയസമിതി അംഗം ഉള്‍പ്പെടെ 19 സംഘപരിവാറുകാരെയാണ് തിരുകിക്കയറ്റിയത്. നേരത്തെ എംജി സര്‍വകലാശാല വൈസ് ചാന്‍സലറായി കുസാറ്റിലെ ബിജെപി അനുകൂല അദ്ധ്യാപക സംഘടനാ നേതാവിനെ ഗവര്‍ണര്‍ നിയമിച്ചപ്പോഴും നിലപാട് പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. താല്‍ക്കാലിക വിസി നിയമനത്തിനുള്ള പാനല്‍ നല്‍കാന്‍ പോലും സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നത് ഗൗരവകരമായ വീഴ്ചയായിരുന്നു. നിയമസഭ പ്രസംഗത്തില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മറുപടി ലഭിച്ചിരുന്നില്ല’, എന്നും റിയാസ് പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ പ്രതിരോധവും മതനിരപേക്ഷ നിലപാടും ഇന്ന് ഏറെ പ്രസക്തമാവുകയാണ്. മതനിരപേക്ഷ വോട്ടുകള്‍ വാങ്ങി അധികാരത്തിലെത്തി, സംഘപരിവാര്‍ അജണ്ടയ്ക്ക് മുന്നില്‍ കീഴടങ്ങുന്നത് ജനവിധിയോടുള്ള വെല്ലുവിളിയാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
