Site icon Malayalam News Live

സർജറി കഴിഞ്ഞ് ഐസിയുവിൽ നിന്ന് വാര്‍ഡിലാക്കിയ രോഗിയുടെ കാൽ പുഴുവരിച്ച നിലയിൽ; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സർജറി ചെയ്ത കാൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയതായി പരാതി. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്. മെഡിക്കൽ കോളേജിൽ കടുത്ത ചികിത്സാപ്പിഴവാണ് സംഭവിച്ചിരിക്കുന്നതെന്ന് രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ മാസം 28ആം തീയതി ഉണ്ടായ ഒരു ബൈക്ക് അപകടത്തിലാണ് രാജേന്ദ്രപ്രസാദിന്റെ കാലിന് ഗുരുതരമായി പരിക്കേൽക്കുന്നത്. അപകടത്തെത്തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പരിക്കേറ്റ കാലിൽ ശസ്ത്രക്രിയ നടത്തി കമ്പിയിടുകയും ചെയ്തു.

സർജറിക്ക് ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തുടർന്ന് അഞ്ച് ദിവസത്തിന് ശേഷം രാജേന്ദ്രപ്രസാദിനെ ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കാൽ പുഴുവരിച്ച നിലയിൽ കണ്ടെത്തുന്നത്. രോഗിയുടെ അവസ്ഥ കണ്ട് പ്രകോപിതരായ ബന്ധുക്കൾ ആശുപത്രിയിൽ വലിയ രീതിയിൽ ബഹളം വെക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ബന്ധുക്കളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആശുപത്രി അധികൃതർ രോഗിയെ അടിയന്തരമായി വീണ്ടും ഐസിയുവിലേക്ക് തന്നെ മാറ്റിയിരിക്കുകയാണ്.

Exit mobile version