Site icon Malayalam News Live

‘സൈബര്‍ ആക്രമണം നേരിടുന്നു’; കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

തിരുവനന്തപുരം: തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വെച്ച്‌ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷൻ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി.

കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയത്. ഇന്ന് ഉച്ചയ്ക്കുശേഷം ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗം അനില്‍ കുമാറാണ് മേയറുടെ റോഡിലെ തര്‍ക്കം ഉന്നയിച്ചത്. തുടര്‍ന്ന് സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

മേയര്‍ പദവി ദുരുപയോഗം ചെയ്താണ് ബസ് തടഞ്ഞതെന്ന് ബിജെപി അംഗം അനില്‍ കുമാര്‍ ആരോപിച്ചു. തലസ്ഥാനത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെയാണ് മുറവേല്‍പ്പിച്ചതെന്നും സമൂഹത്തോട് മേയര്‍ മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. മേയര്‍ നഗരസഭയക്ക് അപമാനമാണെന്നും രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങളും വിമര്‍ശനം ഉന്നയിച്ചു. യദു ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കുമെന്നും ബിജെപി അംഗങ്ങള്‍ വ്യക്തമാക്കി.

Exit mobile version